ഭോപ്പാൽ : ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ ശബ്ദമുയർത്തിയ ഗായകൻ സോനു നിഗമിനെ പിന്തുണച്ചതിന് മദ്ധ്യപ്രദേശിൽ ഒരാൾക്ക് കുത്തേറ്റു. ശിവ് റാം റായി എന്നയാൾക്കാണ് കുത്തേറ്റത്. സോനു നിഗമിന്റെ ട്വീറ്റിനെ പിന്തുണച്ച് ഫേസ്ബുക്കിൽ കമന്റ് ചെയ്തതിനാണ് കുത്തേറ്റത്.
മൊഹമ്മദ് നഗോറി , ഫൈസാൻ ഖാൻ എന്നിവരാണ് തന്നെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് ശിവ് റാം റായ് പോലീസിനോട് പറഞ്ഞു. ഫോണിൽ വിളിച്ച് കാണാൻ താത്പര്യമുണ്ടെന്നറിയിച്ചതിനെത്തുടർന്ന് കാണാനെത്തിയ ശിവ്റാമിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തതായി മാധവ് നഗർ പോലീസ് അറിയിച്ചു . ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ . ഞാനൊരു മുസ്ളിമല്ല . ബാങ്കു വിളികാരണം രാവിലെ എനിക്ക് എഴുന്നേൽക്കേണ്ടി വരുന്നു . ഇത്തരം നിർബന്ധിത മത പ്രചാരണങ്ങൾക്ക് എന്നാണ് ഇന്ത്യയിൽ അറുതിയുണ്ടാവുക എന്നതായിരുന്നു സോനുവിന്റെ ആദ്യ ട്വീറ്റ് .
മുഹമ്മദ് നബി ഇസ്ളാം മതം ആവിഷ്കരിക്കുമ്പോൾ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും എഡിസണ് ശേഷമാണ് ഉച്ചഭാഷിണികൾ ഉണ്ടായതെന്നും സോനു വീണ്ടും ട്വീറ്റ് ചെയ്തു.ഉച്ചഭാഷിണി ഉപയോഗിച്ചുള്ള എല്ലാ ആരാധനാലയങ്ങളുടേയും മതപ്രചാരണങ്ങളോട് യോജിപ്പില്ലെന്നും സോനു വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്ളാം മത വിശ്വാസികളിലെ തീവ്ര നിലപാടുകാർ സോനുവിനെതിരെ ശക്തമായി രംഗത്ത് വരുകയായിരുന്നു .