ചെന്നൈ: രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ടിടിവി ദിനകരന് സമൻസ്. ഇന്നലെ രാത്രി വൈകി ദിനകരന്റെ വീട്ടിലെത്തി ഡൽഹി ക്രൈം ബ്രാഞ്ച് സമന്‍സ് കൈമാറുകയായിരുന്നു. അതെസമയം അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ലയനത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ദിനകരനെ അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് ഡൽഹി ക്രൈം ബ്രാഞ്ച് സംഘം ചെന്നൈയിലെ ദിനകരന്റെ വീട്ടിലെത്തിയത്. എന്നാൽ ചോദ്യം ചെയ്യലിന് ഡൽഹിയിൽ ഹാജരാകണമെന്ന സമന്‍സ് കൈമാറിയ ശേഷം ക്രൈം ബ്രാഞ്ച് സംഘം മടങ്ങി. ഇതിനിടെ ഒരു അണ്ണാ ഡിഎംകെ പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്, നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
അതേസമയം പാർട്ടിയിലെ ബലപരീക്ഷണത്തിൽ ദിനകരൻ പത്തി മടക്കിയതോടെ പനീർസെൽവം-പളനിസാമി വിഭാഗങ്ങൾ തമ്മിലുള്ള ലയനം എളുപ്പമാകുമെന്ന് കരുതിയെങ്കിലും ഇരു കൂട്ടരും ഇതുവരെയും ഒരു ധാരണയിൽ എത്തിയിട്ടില്ല.
മുഖ്യമന്ത്രി ആരാകണം എന്നതിനെ ചൊല്ലിയുള്ള തർക്കം തുടരുകയാണ്. ജയലളിതയുടെ കാലത്ത് തന്നെ മുഖ്യമന്ത്രിയായിട്ടുള്ള പനീർസെൽവം മുഖ്യമന്ത്രി ആകണമെന്നാണ് ഒപിഎസ് പക്ഷത്തിന്റെ വാദം. എന്നാൽ 123 എംഎൽഎമാരുടെ പിന്തുണ പളനിസാമി എന്തിന് സ്ഥാനം ഒഴിയണമെന്നാണ് മറുപക്ഷത്തിന്റെ ചോദ്യം.