ഹൈദരാബാദ്: ഐ.പി.എൽ ക്രിക്കറ്റിൽ ചാമ്പ്യൻമാരായ സൺറൈസേഴ്സ് ഹൈദരാബാദിന് നാലാം ജയം. ഡൽഹി ഡെയർ ഡെവിൾസിനെ പതിനഞ്ച് റൺസിനാണ് സൺറൈസേഴ്സ് പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ പഞ്ചാബിനെ നേരിടും.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സൺറൈസേഴ്സിന് പിഴച്ചില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പുറത്തിരുന്ന ന്യൂസിലന്‍റ് നായകൻ കെയിൻ വില്യംസൺ കളം നിറഞ്ഞ് കളിച്ചപ്പോൾ ഹൈദരാബാദിന് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെന്ന കൂറ്റൻ സ്കോർ. ആദ്യമിറങ്ങിയ ശിഖർ ധവാനും കെയിൻ വില്യംസണും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ എടുത്ത 136 റൺസാണ് കളിയുടെ ഗതി നിർണ്ണയിച്ചത്.
51 പന്തിൽ 89 റെൺസെടുത്ത വില്യംസൺ തന്നെയാണ് കളിയിലെ താരം. ശിഖർ ധവാൻ 50 പന്തിൽ 70 റെൺസെടുത്തു. ഹൈദരാബാദിന്‍റെ നാലുവിക്കറ്റുകളും പിഴുതത് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസായിരുന്നു.
ഡൽഹിക്കുവേണ്ടി പാഡണിഞ്ഞ മലയാളി താരങ്ങളായ സഞ്ജു സംസണും കരുൺനായരും ശ്രേയസ് അയ്യരും മികച്ച കളി പുറത്തെടുത്തെങ്കിലും ഡൽഹിക്ക് ലക്ഷ്യം കാണാനായില്ല.
സഞ്ജു 33 പന്തിൽ 42 റൺസും കരുൺ 23 പന്തിൽ 33 റൺസും ശ്രയസ് അയ്യർ 31 പന്തിൽ പുറത്താകാതെ 50 റൺസുമെടുത്തു. കളിയുടെ നിർണ്ണായ ഘട്ടത്തിൽ ഇറങ്ങിയ ഏഞ്ചലോ മാത്യൂസ് 31 റെൺസെടുക്കാൻ 23 പന്ത് പാഴാക്കിയതാണ് ഡൽഹിയുടെ സ്കോർ നിശ്ചിത ഓവറിൽ 176ൽ ഒതുങ്ങിയത്.