പാലക്കാട് : ഹരിത എം എൽ എ എന്നവകാശപ്പെടുന്ന വിടി ബലറാം എം എൽ എയുടെ മണ്ഡലത്തിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്നത് നിരവധി വെട്ടുകല്ല് ക്വാറികൾ. അഞ്ച് ഹെക്ടറോ അതിൽ താഴെയോ ഉള്ള ഭൂമിയിൽ നിന്ന് ചെറുകിട ധാതുക്കൾ ഖനനം ചെയ്യാൻ കളക്ടർ ചെയർമാനായ ജില്ലാതല പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ നിന്ന് പാരിസ്ഥിതികാനുമതി വേണമെന്ന നിയമം ലംഘിച്ചാണ് ക്വാറികൾ പ്രവർത്തിക്കുന്നത്.
തൃത്താല മേഖലയിൽ അൻപതിലധികം ക്വാറികളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.ഇതിൽ ഒരെണ്ണത്തിനു പോലും പാരിസ്ഥിതികാനുമതിയില്ല. ഭൂകമ്പ ഭ്രംശ മേഖലയിലാണ് ഈ ക്വാറികൾ. പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമവും നിലനിൽക്കുന്നുണ്ട് .
ഹരിത രാഷ്ട്രീയത്തിന്റെ വക്താവ് എന്നവകാശപ്പെടുന്ന വിടി ബലറാം എം എൽ എയുടെ മണ്ഡലമാണ് തൃത്താല. എം എൽ എയുടെ മൂക്കിനു താഴെ നടക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേ സമയം പാരിസ്ഥിതികാഘാതത്തിനു കാരണമായ ക്വാറികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ടു പോവുകയാണ് .
ബിജെപി ജില്ല സെക്രട്ടറി പി രാജീവ് , മണ്ഡലം പ്രസിഡന്റ് കെ വി ദിവാകരൻ, സി അശോകരാജൻ , ഷാജി ചാത്തയിൽ എന്നിവരടങ്ങുന്ന സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വിടി ബലറാമിന്റേത് കപട പരിസ്ഥിതി വാദമാണെന്നും യാതൊരു ആത്മാർത്ഥതയും എൽ എൽ എയ്ക്ക് പരിസ്ഥിതി വിഷയങ്ങളിൽ ഇല്ലെന്നും ബിജെപി ജില്ല സെക്രട്ടറി പി രാജീവ് ആരോപിച്ചു.