ന്യൂഡൽഹി : പള്ളികളിലെ ബാങ്ക് വിളിക്കെതിരെ സംസാരിച്ചതിന് ഗായകൻ സോനു നിഗമിന്റെ തല മുണ്ഡനം ചെയ്യുന്നവർക്ക് പത്ത് ലക്ഷം നൽകാമെന്ന് മുസ്ളിം പുരോഹിതൻ . തന്റെ തല സ്വയം മുണ്ഡനം ചെയ്ത് സോനു നിഗമിന്റെ മറുപടി. വാഗ്ദാനം ചെയ്ത പത്തുലക്ഷം തനിക്ക് നൽകാനും സോനു നിഗം ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാൾ മൈനോറിറ്റി യുണൈറ്റഡ് കൗൺസിൽ പ്രസിഡന്റ് സയ്യദ് ഷാ അത്തെഫ് ആണ് സോനുവിന്റെ തലമുടി കളയുന്നവർക്ക് പത്ത് ലക്ഷം ഇനാം പ്രഖ്യാപിച്ചത് . പള്ളികളിലെ ബാങ്ക് വിളികളും മറ്റ് ആരാധനാലയങ്ങളിലെ മൈക്ക് വച്ചുള്ള പരിപാടികളും സാധാരണ പൗരനെ ബുദ്ധിമുട്ടിക്കുന്നെന്ന് സോനു പറഞ്ഞിരുന്നു . ഇതെത്തുടർന്ന് പത്ര മാദ്ധ്യമങ്ങളിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും വലിയ ചർച്ചകൾ തന്നെ അരങ്ങേറിയിരുന്നു.
സോനുവിന്റെ തല മുണ്ഡനം ചെയ്ത് ചെരുപ്പുമാലയണിയിച്ച് രാജ്യം മുഴുവൻ നടത്തണമെന്നായിരുന്നു പുരോഹിതന്റെ നിർദ്ദേശം . രാവിലെ തന്നെ തല മുണ്ഡനം ചെയ്യാനുള്ള ആളെ വിളിച്ചിട്ടുണ്ടെന്നും പത്ത് ലക്ഷം തയ്യാറാക്കി വയ്ക്കാനും മൗലവിയോടാവശ്യപ്പെട്ട് കൊണ്ട് സോനു നിഗം ട്വീറ്റ് ചെയ്തിരുന്നു . തുടർന്ന് പ്രമുഖ കേശാലങ്കാര വിദഗ്ദ്ധനായ ഹക്കിം ആലിമിനെക്കൊണ്ട് മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ തന്നെ സോനു തല മുണ്ഡനം ചെയ്യുകയും ചെയ്തു.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ . ഞാനൊരു മുസ്ളിമല്ല . ബാങ്കു വിളികാരണം രാവിലെ എനിക്ക് എഴുന്നേൽക്കേണ്ടി വരുന്നു . ഇത്തരം നിർബന്ധിത മത പ്രചാരണങ്ങൾക്ക് എന്നാണ് ഇന്ത്യയിൽ അറുതിയുണ്ടാവുക എന്നതായിരുന്നു സോനുവിന്റെ ആദ്യ ട്വീറ്റ് . മുഹമ്മദ് നബി ഇസ്ളാം മതം ആവിഷ്കരിക്കുമ്പോൾ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും എഡിസണ് ശേഷമാണ് ഉച്ചഭാഷിണികൾ ഉണ്ടായതെന്നും സോനു വീണ്ടും ട്വീറ്റ് ചെയ്തു.
ഉച്ചഭാഷിണി ഉപയോഗിച്ചുള്ള എല്ലാ ആരാധനാലയങ്ങളുടേയും മതപ്രചാരണങ്ങളോട് യോജിപ്പില്ലെന്നും സോനു വ്യക്തമാക്കിയിരുന്നു. എന്നാൽ ഇസ്ളാം മത വിശ്വാസികളിലെ തീവ്ര നിലപാടുകാർ സോനുവിനെതിരെ ശക്തമായി രംഗത്ത് വരുകയായിരുന്നു . ഇതിന്റെ ഭാഗമായായിരുന്നു മുസ്ളിം പുരോഹിതന്റെ ഇനാം പ്രഖ്യാപനം