ന്യൂഡൽഹി: സമ്മതിദായകർക്ക് സ്ലിപ്പ് നൽകാൻ കഴിയുന്ന തരത്തിലുളള വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നതിണ് കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകി. ഇതു വഴി താൻ ആർക്കാണ് വോട്ടു രേഖപ്പെടുത്തിയതെന്ന വിവരം സമ്മതിദായകർക്ക് സ്ലിപ്പിൽ നിന്നു മനസ്സിലാക്കാൻ കഴിയും.
വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ മെഷീൻ എന്നാണ് ഇത്തരം വോട്ടിംഗ് യന്ത്രങ്ങളുടെ പേര്. വോട്ടിംഗ് യന്ത്രത്തിന്റെ അനുബന്ധമായി ഘടിപ്പിക്കുന്ന ഈ യന്ത്രത്തിൽ ആർക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന വിവരം പ്രിന്റ് ചെയ്ത് വരും. ഇത് സമ്മതിദായകൻ കണ്ട് ഉറപ്പു വരുത്തിയതിനു ശേഷം മറ്റൊരു പെട്ടിയിലേക്ക് മാറ്റപ്പെടും.
ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രസർക്കാരാകും പണമനുവദിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത്തരം യന്ത്രങ്ങൾ വാങ്ങുന്നതിനായി കേന്ദ്രസർക്കാരിന് ശുപാർശ നൽകിയത്. ഇതിനായി 3100 കോടി രൂപ ആവശ്യമായി വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിനെ അറിയിച്ചത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എട്ടു മണ്ഡലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ യന്ത്രം ഉപയോഗിച്ചിരുന്നു. കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പിലും ചിലയിടങ്ങളിൽ ഈ യന്ത്രം പരീക്ഷിച്ചിരുന്നു.