കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ് തീരുമാനം. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനാണ് ഇത്.
പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രതീഷ് ചാക്കോയെ നുണ പരിശോധന നടത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുളളത്. ഇതിനായി കോടതിയുടെ അനുമതി തേടും. കീഴടങ്ങുന്നതിന് മുൻപ് നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന് കൈമാറിയതായി പള്‍സര്‍ സുനി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
അഭിഭാഷകനെ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് നുണ പരിശോധനയുമായി പൊലീസ് മുന്പോട്ട് പോകുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി വെണ്ണലയ്ക്ക് സമീപമുളള ഓടയിലും ഗോശ്രീ പാലത്തിന് സമീപം കായലിലും പൊലീസ് നേരത്തെ തിരച്ചില്‍ നടത്തിയിരുന്നു.
കേസില്‍ പള്‍സര്‍ സുനി അടക്കമുളള ഏഴുപേരെ പ്രതികളാക്കി പൊലീസ് ഇന്നലെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.