ഹൈദരാബാദ്: മുത്വലാഖ് സംബന്ധിച്ച ചർച്ചകൾ ചൂടു പിടിക്കുമ്പോൾ ഹൈദരാബാദിൽ നിന്നും ലഭിക്കുന്ന വാർത്ത വാട്ട്സ് ആപ്പ് വഴി യുവതിയെ തലാഖ് ചൊല്ലിയെന്നതാണ്. എം.ബി.എ ബിരുദധാരിയായ ബാദർ ഇബ്രാഹിമിനാണ് തന്റെ ഭർത്താവിന്റെ മൊഴി ചൊല്ലൽ വാട്ട്സ് ആപ്പ് വഴി ലഭിച്ചത്.
ബാദർ ടോലിചൗക്കിയിൽ താമസക്കാരനായ ബുദാസിർ അഹമ്മദ് ഖാനെ 2016ലാണ് വിവാഹം ചെയ്തത്. സൗദി അറേബ്യയിലെ റിയാദിലുളള ഒരു ബാങ്കിൽ സോഫ്റ്റ്വെയർ അനലിസ്റ്റായി ജോലി നോക്കുകയാണ് ഖാൻ. വിവാഹശേഷം 20 ദിവസം മാത്രം ബാദറിനോടൊത്തു കഴിഞ്ഞ ഖാൻ തുടർന്ന് ഗൾഫിലേക്ക് മടങ്ങുകയായിരുന്നു. വിവാഹശേഷം 6 മാസത്തോളം സ്വാഭാവികമായ രീതിയിലായിരുന്നു ഇവരുടെ ബന്ധമെന്നും, ഭർത്താവ് ദിവസവും ഭാര്യയുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നും അതേസമയം 2016 സെപ്റ്റംബറിൽ പൊടുന്നനെ വാട്ട്സ് ആപ്പ് വഴി ഖാൻ മുത്വലാഖ് ചൊല്ലുകയായിരുന്നുവെന്നുമാണ് വിവരം.
സന്ദേശം കിട്ടിയ താൻ ഉടൻ തന്നെ ഭർത്താവിന്റെ വീട്ടിൽ പോയെങ്കിലും തന്നെ വീട്ടിനുളളിൽ കയറാൻ ഭർത്താവിന്റെ പിതാവ് അനുവദിച്ചില്ലെന്ന് ബാദർ പറയുന്നു. തന്റെ മകൻ ബാദറിനെ മൊഴി ചൊല്ലിയതായും, ആ വിവാഹം അബദ്ധമായിരുന്നുവെന്നും പറഞ്ഞാണ് തന്നെ തടഞ്ഞതെന്നും ബാദർ കൂട്ടിച്ചേർത്തു. ഇതിനെതിരേ പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് അന്വേഷിക്കാൻ പൊലീസ് കൂട്ടാക്കിയില്ലെന്നും അവർ പറഞ്ഞു.
മുത്വലാഖിന്റെ പേരിൽ ഇത്തരം ചൂഷണങ്ങൾ നടത്തുന്നതിനെതിരേ സർക്കാർ ശക്തമായ നിയമങ്ങൾ നിർമ്മിച്ചു നടപ്പാക്കണമെന്നും, ഇത്തരക്കാരെ ജയിലിൽ നിന്നു പുറത്തു പോകാൻ അനുവദിക്കരുതെന്നും ബാദർ പ്രതികരിച്ചു.