ലഖ്നൗ: ഉത്തർപ്രദേശിൽ പോഷകാഹാരക്കുറവുളള കുട്ടികൾക്ക് പായ്ക്ക് ചെയ്ത ഭക്ഷണപ്പൊതികൾ എത്തിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയും കേന്ദ്രമന്ത്രി മനേകാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഉടൻ തന്നെ സംസ്ഥാനത്ത് ഈ സേവനം ആരംഭിക്കുമെന്നും യോഗി വ്യക്തമാക്കി.
കുട്ടികൾക്കായി പായ്ക്ക് ചെയ്ത ഭക്ഷണം എത്തിക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗി നിർദ്ദേശം നൽകി. ഇതുവഴി കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനൊപ്പം ശുചിത്വം, സുരക്ഷിതത്വം, പോഷകസമൃദ്ധമായ ആഹാരത്തിന്റെ ലഭ്യത ഇവ ഉറപ്പു വരുത്താനുമാണ് ലക്ഷ്യമിടുന്നത്.
ഇത്തരം ഭക്ഷണപ്പൊതികൾ കരിഞ്ചന്തകളിൽ വിൽപ്പനച്ചരക്കാകാനുളള സാദ്ധ്യത മുന്നിൽ കണ്ട് ഈ ഭക്ഷണപ്പൊതികളിൽ ‘നോട്ട് ഫോർ സെയിൽ’ എന്ന് വ്യക്തമായി രേഖപ്പെടുത്താനും യോഗി നിർദ്ദേശിച്ചു.
പിലിഭിട്ടിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അടഞ്ഞു കിടക്കുന്ന പഞ്ചസാര മിൽ തുറന്നു പ്രവർത്തിക്കുമെന്നും ഇതിനായുളള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും യോഗി അറിയിച്ചു.
സംസ്ഥാനത്ത് അനധികൃത അറവുശാലകൾ നിരോധിച്ച യോഗി ആദിത്യനാഥിന്റെ നടപടിയെ കേന്ദ്രമന്ത്രി മനേകാഗാന്ധി അഭിനന്ദിച്ചു. അതേസമയം താൻ സുപ്രീം കോടതിയുടേയും, ദേശീയ ഹരിത ട്രിബ്യൂണലിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് യോഗി പ്രതികരിച്ചു. സംസ്ഥാനത്തെ അറവുശാലകൾ സന്ദർശിച്ച് ലൈസൻസിൽ നിർദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് യോഗി മനേക ഗാന്ധിയെ അറിയിച്ചു.