കാസർകോട്: സംസ്ഥാന തലത്തില്‍ സി.പി.എം-സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നതിനിടെ വിമതപ്രശ്നം ശക്തമായ കാസർകോട് ബേഡകത്ത് സി.പി.ഐ പിടിമുറുക്കുന്നു. സി.പി.എമ്മിനെ വെല്ലുവിളിച്ച് മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ട പി ഗോപാലന് മാസ്റ്ററെ സി.പി.ഐ ജില്ലാക്കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി.
പുതിയ സാഹചര്യത്തില്‍ ബേഡകം ഉള്‍പ്പെടെയുളള പാര്‍ട്ടി ഗ്രാമങ്ങളില്‍ വേരുറപ്പിക്കുവാനുളള സി.പി.ഐ ശ്രമം സി.പി.എം ജില്ലാ നേതൃത്തിനിടയില് അതൃപ്തിയുണ്ടാക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് സി.പി.എം ബേഡകം ഏരിയാ സെക്രട്ടറിയും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ഗോപാലന് മാസ്റ്ററും 110ഓളം പ്രവര്‍ത്തകരും സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നത്. ബേഡകം ഏരിയാ സമ്മേളനത്തില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയ ഏരിയാ സെക്രട്ടറി സി ബാലനെതിരെ സി.പി.എം നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കൊഴിഞ്ഞുപോക്ക്.
ബേഡകം മേഖലയില്‍ പാര്‍ട്ടി വളര്‍ത്തിയ മുതിര്‍ന്ന നേതാവായ ഗോപാലന് മാസ്റ്റര്‍ സി.പി.ഐയില്‍ ചേര്‍ന്നത് സി.പി.എമ്മിന് കനത്ത ക്ഷീണമുണ്ടാക്കി. ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കാനായി കുറ്റിക്കോലില്‍ സി.പി.ഐ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിരുന്നു. മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് മുന്നോടിയായിട്ടാണ് ഗോപാലന് മാസ്റ്ററെ സി.പി.ഐ ഇപ്പോള്‍ ജില്ലാക്കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബേഡകം മേഖലയിലെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ 2 ബ്രാഞ്ച് കമ്മറ്റികള്‍ മാത്രമാണ് സി.പി.ഐക്ക് ഉണ്ടായിരുന്നത്. ഗോപാലന് മാസ്റ്ററുടെ പാർട്ടി പ്രവേശത്തിന് ശേഷം ഇവിടെ 15ഓളം ബ്രാഞ്ച് കമ്മറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. പ്രദേശത്തെ സി.പി.എം വിമതര്‍ ഇപ്പോഴും വ്യാപകമായി സി.പി.ഐയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് ഇത് തെളിയിക്കുന്നു.
കാല്ച്ചുവട്ടില് നിന്ന് മണ്ണൊലിച്ചു പോകുന്നത് സി.പി.എം ജില്ലാ നേതൃത്വം മനസ്സിലാക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പുതിയ സാഹചര്യത്തില്‍ സി.പി.ഐയുടെ നീക്കങ്ങള്‍ സി.പി.എം സംശയത്തോടെയാണ് വീക്ഷിക്കുന്നത്.