ഷാജഹാൻപൂർ: കരുത്തുറ്റ നേതൃത്വം അധികാരത്തിലെത്തുന്നതിന്റെ ഗുണമെന്തെന്നതിന് പുതിയ ഉദാഹരണമായി ഉത്തർപ്രദേശ് പൊലീസ്. ഷാജഹാൻപൂരിൽ കാണാതായ 39 പെൺകുട്ടികളിൽ 27 പേരെയും കണ്ടെത്തിയത് ഉത്തരവിറങ്ങി 72 മണിക്കൂറുകൾക്കുളളിൽ.
ഷാജഹാൻപൂർ എസ്.പി കെ.ബി സിംഗിന്റെ നിർദ്ദേശപ്രകാരമാണ് വിവിധ സ്റ്റേഷനുകളിലെ ഒരു ഡസനോളം ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. അവശേഷിക്കുന്ന 12 കുട്ടികളെ കണ്ടെത്താനുളള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംഭവത്തിൽ ‘പ്രവർത്തിക്കുക, അല്ലെങ്കിൽ അടിയറവു പറയുക’ എന്ന നിർദ്ദേശമാണ് പൊലീസിനു ലഭിച്ചതെന്നാണ് വിവരം.
ഷാജഹാൻപൂരിൽ മാത്രം തട്ടിക്കൊണ്ടു പോകലും, പീഡനവുമുൾപ്പെടെ 2016 മുതൽ പരിഹാരമാകാതെ കിടക്കുന്ന കേസുകൾ 39 എണ്ണമാണ്. ഇതിൽ മിക്ക കേസുകളും 2016 മുതലുളളതാണ്. റോസ പൊലീസ് സ്റ്റേഷനിലുളള മൈനർ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഒരു കേസ് 2015ൽ രജിസ്റ്റർ ചെയ്തതാണ്. കാണാതായ പെൺകുട്ടികളുടെ വീട്ടുകാർ നിരവധി തവണ പരാതിയുമായി സമീപിച്ചിട്ടും പരിഹാരമാകാത്ത കേസുകൾ നിരവധി വേറേയുമുണ്ട്. ഉന്നതങ്ങളിൽ നിന്നുളള അന്ത്യശാസനം ലഭിച്ചതോടെയാണ് ഈ കേസുകളിന്മേൽ ഊർജ്ജിതമായി അന്വേഷണം നടത്തി നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായത്.
രക്ഷപ്പെടുത്തിയ പെൺകുട്ടികളിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സ്വന്തം താൽപ്പര്യപ്രകാരം വീട്ടിൽ നിന്നിറങ്ങിപ്പോയ ചിലരും ഇക്കൂട്ടത്തിലുണ്ടെങ്കിലും ഇവർക്കു പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ഇതിന് നിയമസാധുതയില്ല. അതുകൊണ്ടു തന്നെ ഇവരെ കടത്തിക്കൊണ്ടു പോയവർ നിയമനടപടി സ്വീകരിക്കേണ്ടതായി വരുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.