ന്യൂയോർക്ക്: അമേരിക്കയിൽ സിഖ് യുവാവിനെതിരേ വംശീയ ആക്രമണം. ന്യൂയോർക്കിൽ ടാക്സി ഡ്രൈവർ ആയി ജോലി ചെയ്യുന്ന ഹർകിരാത് സിംഗ് എന്ന 25കാരനെയാണ് മദ്യപിച്ചെത്തിയ യാത്രക്കാർ ആക്രമിക്കുകയും തലപ്പാവ് വലിച്ചഴിക്കുകയും ചെയ്തത്.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മൂന്നു വർഷമായി യു.എസിൽ ജോലി ചെയ്തു വരികയായിരുന്നു ഹർകിരാത് സിംഗ്. ഇതു തന്റെ മതത്തിനും, വിശ്വാസത്തിനുമെതിരേയുളള ആക്രമണമാണെന്നും, തനിക്ക് ഇത് അസഹനീയമാണെന്നും ഹർകിരാത് സിംഗ് പ്രതികരിച്ചു.
ഒരു സ്ത്രീയടക്കം നാലംഗ സംഘമാണ് ഹർകിരാതിനെ ആക്രമിച്ചത്. 20 വയസ്സോളം പ്രായം വരുന്നവരാണിവരെന്ന് ഹർകിരാത് പറഞ്ഞു. മാഡിസൺ സ്ക്വയർ ഗാർഡനിൽ നിന്നും ഹർകിരാതിന്റെ ടാക്സിയിൽ കയറിയ സംഘം, തങ്ങളെ തെറ്റായ സ്ഥലത്താണ് എത്തിച്ചതെന്ന് ആരോപിച്ചാണ് ഹർകിരാതിനെ ആക്രമിച്ചത്. ഇവർ ഹർകിരാതിനെ ആക്രമിക്കുകയും, വാഹനത്തിന്റെ ഭാഗങ്ങൾ വലിച്ചിളക്കുകയും ചെയ്തതായും പരാതിയുണ്ട്. വാഹനത്തിന്റെ മീറ്റർ കേടുപാടു വരുത്താൻ ശ്രമിക്കുകയും, ഹർകിരാതിന്റെ ഫോൺ തട്ടിയെടുക്കാനും ശ്രമിച്ച സംഘം പൊലീസിനെ വിളിച്ചതിനു ശേഷമാണ് പണം നൽകാൻ തയ്യാറായതെന്നും ഹർകിരാത് പറയുന്നു.
ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് സംഭവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണ്. ഹരികിരാത് സിംഗിനെ രാജ്യം സ്വാഗതം ചെയ്യുന്നതായും, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മേയർ ബിൽ ഡെ ബ്ലാസിയോ ട്വീറ്റ് ചെയ്തു. സംഭവത്തിൽ ഉടനടി പൊലീസ് സഹായമഭ്യർത്ഥിച്ച യുവാവിന്റെ നടപടിയെ മേയർ അഭിനന്ദിച്ചു.