ലഖ്നൗ : മന്ത്രിമാർ എല്ലാ വർഷവും സ്വത്ത് വെളിപ്പെടുത്തണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവർഷവും മാർച്ച് 31 നു മുൻപ് മന്ത്രിമാർ സമ്പാദ്യങ്ങളും സ്വത്തു വകകളും പൂർണമായി വെളിപ്പെടുത്തിയിരിക്കണമെന്നാണ് യോഗിയുടെ നിർദ്ദേശം.
ഇതിൽ വീഴ്ചവരുത്തരുതെന്ന കർശന നിർദ്ദേശവും മുഖ്യമന്ത്രി നൽകിയിട്ടുണ്ട് . കോൺട്രാക്ടർമാർ, ബിസിനസുകാർ എന്നിവരിൽ നിന്ന് അകലം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . 5000 രൂപയിൽ കൂടുതൽ വരുന്ന സമ്മാനങ്ങൾ സ്വീകരിക്കരുതെന്ന നിർദ്ദേശവും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.
ആഡംബര ഹോട്ടലുകളിൽ താമസിക്കുന്നതും പാർട്ടികളിലും അത്താഴവിരുന്നുകളിലും സംബന്ധിക്കുന്നതും ഒഴിവാക്കണം. ഔദ്യോഗിക യാത്രകൾ മാത്രമല്ല വ്യക്തിപരമായ യാത്രകൾ പോകുമ്പോഴും സർക്കാർ ഗസ്റ്റ് ഹൗസുകൾ ഉപയോഗിക്കണം. ആരുടെ കയ്യിൽ നിന്നും ആനുകൂല്യങ്ങൾ പറ്റാതെ നോക്കണമെന്നും നിർദ്ദേശമുണ്ട്.
സുതാര്യമായ ഭരണ സംവിധാനമൊരുക്കാനും ജനങ്ങൾക്ക് മുന്നിൽ സർക്കാരിന്റെ പ്രതിച്ഛായ നിലനിർത്താനും മന്ത്രിമാർ ശ്രദ്ധിക്കണമെന്നും യോഗി വ്യക്തമാക്കിയിട്ടുണ്ട്.