കൊൽക്കൊത്ത: ജലാന്തർഭാഗത്തു കൂടിയുളള രാജ്യത്തെ ആദ്യ തുരങ്കത്തിന്റെ നിർമ്മാണത്തിന് ഗംഗയിൽ തുടക്കമായി. കൊൽക്കൊത്ത മെട്രോയുടെ കിഴക്കുപടിഞ്ഞാറൻ ഇടനാഴിയുടെ ഭാഗമായാണിത് നിർമ്മിക്കുന്നത്. ഇത്തരത്തിലുളള രാജ്യത്തെ ആദ്യ പദ്ധതിയാണിതെന്ന് തുരങ്കനുർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ പറഞ്ഞു.
രാജ്യത്തൊരിടത്തും ജലാന്തർഭാഗത്ത് തുരങ്കനിർമ്മാണം ഇതു വരെ നടന്നിട്ടില്ല. ഇത് ഗംഗയിൽ നിർമ്മിക്കുന്നുവെന്നത് പദ്ധതിക്ക് ഒരു വൈകാരിക പരിവേഷം കൂടി നൽകുന്നു; അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മന്ത്രി പദ്ധതിപ്രദേശം സന്ദർശിച്ചത്. പ്രദേശത്ത് സന്ദർശനം നടത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് പ്രധാനമന്ത്രി ബാബുൽ സുപ്രിയോയോട് നിർദ്ദേശിക്കുകയായിരുന്നു. പദ്ധതിപ്രദേശത്തു നിന്നും ശേഖരിച്ച മണ്ണ് പ്രധാനമന്ത്രിക്കു സമ്മാനിക്കുന്നതിനും, സ്വയം സൂക്ഷിക്കുന്നതിനുമായി അദ്ദേഹം കൊണ്ടുപോയി.
തുരങ്കത്തിനുളളിലൂടെ ഗംഗയുടെ അടിത്തട്ടിലെത്തി അൽപ്പസമയം ചിലവഴിച്ചത് അത്യധികം ആനന്ദപ്രദമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുരങ്കത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ എഞ്ചിനീയർമാരെ താൻ സല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സൗത്ത് ആഫ്രിക്കൻ കമ്പനിയായ ആഫ്കോൺസ് ആണ് തുരങ്കത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ഹൗറ മൈതാൻ മുതൽ ഗംഗാതീരം മുതൽ 1.7 കിലോമീറ്റർ ദൈർഘ്യമാണ് തുരങ്കത്തിനുളളത്. കൊൽക്കൊത്ത മെട്രോയുടെ രണ്ടാം ഘട്ടം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് പൂർത്തിയാകുന്നത്.