തിരുവനന്തപുരം: കോണ്‍ഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയില്‍ പിടിമുറുക്കി എ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി കെപിസിസി അദ്ധ്യക്ഷനാകട്ടെയെന്നും കെ.എം.മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നുമുള്ള എം.എം.ഹസ്സന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. മലപ്പുറം തെരഞ്ഞെടുപ്പിലെ കെ.എം.മാണിയുടെ പിന്തുണ പോലും തിരക്കഥയ്ക്കൊപ്പിച്ചാണെന്നും ഇതോടെ വെളിപ്പെടുകയാണ്.
കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ ചാണക്യനായ ഉമ്മന്‍ചാണ്ടിയെ ശരിക്കറിയാവുന്നവരെ അദ്ഭുതപ്പെടുത്തുന്നതൊന്നും എം.എം.ഹസ്സന്റെ ഇന്നത്തെ പ്രസ്താവനയിലില്ല. ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി പാര്‍ട്ടി തിരിച്ചുപിടിക്കാന്‍ ഒരുങ്ങിയതായി എ ഗ്രൂപ്പ് എതിരാളികളെ ചെറുതായൊന്നു ധരിപ്പിച്ചുവെന്ന് മാത്രം. സമവായത്തിന് സാധ്യതയുണ്ടെന്നും ഉമ്മന്‍ചാണ്ടി കെപിസിസി അദ്ധ്യക്ഷനാകട്ടെയെന്നുമുള്ള ഹസ്സന്റെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതും അതാണ്.
എട്ട് ഡിസിസികള്‍ കൈവശമുണ്ടെങ്കിലും ശിഥിലമാണ് ഐ ഗ്രൂപ്പ്. കെ.മുരളീധരന് ഐ ഗ്രൂപ്പില്‍ തന്നെയാണോയെന്ന് പോലും വ്യക്തതയില്ല. കെ.സുധാകരന്, വി.ഡി.സതീശന് തുടങ്ങിയവരും സ്വന്തം നിലയില്‍ മുന്നോട്ട് പോകുന്നു. ഗ്രൂപ്പിനുള്ളിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വം പേരിന് മാത്രമായി മാറിയെന്നതാണ് അവസ്ഥ.
അതേസമയം മലപ്പുറത്തെ കേരളാ കോണ്‍ഗ്രസ്സ് സഹകരണവും വിജയത്തിന് ശേഷം കെ.എം.മാണിയെ തിരികെ വിളിച്ചതും തിരക്കഥ തന്നെ. ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലെ പോരില്‍ സാഹചര്യം തനിക്കനുകൂലമാക്കാന്‍ സമ്മര്ദ്ദശക്തിയെന്ന നിലയില്‍ മാണി വേണം.
വലംകൈയായ കുഞ്ഞാലിക്കുട്ടി ലീഗിലെ സര്‍വശക്തനായി ദേശീയ തലത്തിലെത്തുന്നതോടെ ഹൈക്കമാന്റ് തീരുമാനങ്ങളിലും ഉമ്മന്‍ചാണ്ടിക്കനുകൂലമായി ബാഹ്യ ഇടപെടല്‍ ഉറപ്പാണ്. കാര്യങ്ങളുടെ പോക്ക് ശരിയായ ദിശയിലെങ്കില്‍ പഴയ കുഞ്ഞാലി, കുഞ്ഞുമാണി, കുഞ്ഞൂഞ്ഞ് ത്രയത്തിന്റെ മടങ്ങിവരവ് അതിവിദൂരമല്ലെന്ന് വ്യക്തം.