ചെന്നൈ: അണ്ണാഡിഎംകെ ശശികല വിഭാഗത്തിൽ കടുത്ത ഭിന്നത. ടിടിവി ദിനകരനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും രംഗത്തെത്തി. രാത്രി വൈകി മുഖ്യമന്ത്രിയും മന്ത്രിമാരും യോഗം ചേർന്നു. അതിനിടെ ശശികല പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രണ്ടില ചിഹ്നം കിട്ടാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി വാഗ്ദാനം ചെയ്തെന്ന കേസിൽ ടിടിവി ദിനകരനെതിരെ പൊലീസ് കേസെടുത്തതിനും അടുത്ത അനുയായിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനും പിന്നാലെയാണ്, ശശികല വിഭാഗത്തിൽ കലാപക്കൊടി ഉയർത്തി മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നത്.
രാത്രി വെകി മന്ത്രിമാരും എംഎൽഎമാരും യോഗം ചേർന്നു. പനീർസെൽവം വിഭാഗവുമായി യോജിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. പനീർശെൽവം പാർട്ടിയിലേക്ക് മടങ്ങിയെത്തിയാൽ സ്വീകരിക്കുമെന്ന് മന്ത്രി ജയകുമാർ പറഞ്ഞു. എന്നാൽ ശശികല ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളി.
അതിനിടെ കൈക്കൂലി വാഗ്ദാന കേസിൽ ദിനകരനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും അറസ്റ്റ് ഉണ്ടായാൽ ദിനകരനോടൊപ്പമുള്ള എംഎൽഎമാരെ തങ്ങളുടെ പക്ഷത്ത് എത്തിച്ച് ഒപിഎസുമായി ചേർന്ന് ഭരണം നടത്താനുള്ള നീക്കമാണ് തിടുക്കത്തിലുള്ള പളനിസാമി വിഭാഗത്തിന്റെ പ്രതിഷേധ ശബ്ദമെന്നാണ് വിലയിരുത്തൽ.