ഹൈദരാബാദ്: ഭുവനേശ്വർ കുമാറിന്‍റെ തകർപ്പൻ ബൗളിംഗ് മികവിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ഈ സീസണിലെ മൂന്നാം വിജയം. കിംഗ്സ് ഇലവൻ പഞ്ചാബിനെ 5 റൺസിനാണ് തോൽപ്പിച്ചത്. അഞ്ച് കളികളിൽ നിന്ന് 15 വിക്കറ്റ് നേടി ഭുവനേശ്വർ കുമാർ പടയോട്ടം തുടരുകയാണ്.
ടോസ് നേടിയ കിംഗ്സ് ഇലവൻ, സൺ റൈസേഴ്സിനെ ബാറ്റിംഗിനയച്ചെങ്കിലും തന്ത്രങ്ങൾ ഫല പ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഓപ്പണിംഗ് ബാറ്റ്സ്മാൻ ഡേവിഡ് വാർണറുടെ മികവിൽ മികച്ചൊരു സ്കോർ പടുത്തുയർത്താൻ ഹൈദരാബാദിന് കഴിഞ്ഞു. വാർണർ പുറത്താകാതെ 70 റൺസ് നേടി. തുടർന്ന് വന്നവരും ഭേദപ്പെട്ട സ്കോർ സമ്മാനിച്ചതോടെ നിശ്ചിതഓവറിൽ 159 റൺസ് എടുക്കാൻ സൺറൈസേഴ്സിന് സാധിച്ചു. ആറ് വിക്കറ്റ് മാത്രമാണ് നഷ്ടമായത്.
മറുപടി ബാറ്റിംഗ് തുടങ്ങിയപ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു പഞ്ചാബ്. മനൻ വോറയുടെ ബാറ്റിംഗ് താണ്ഡവം പ്രതീക്ഷകൾക്ക് ആക്കം കൂട്ടി. ഓപ്പണിംഗ് ജോഡിയായി ഇറങ്ങിയ ഹാഷിം അംല റൺസൊന്നുമെടുക്കാതെ പുറത്തായെങ്കിലും ആ ക്ഷീണം മനൻവോറ ഒറ്റ്യ്‌ക്ക് തീർത്തു. 50 പന്തിൽ നിന്ന് 95 റൺസാണ് വോറ അടിച്ചുകൂട്ടിയത്.
എന്നാൽ അപകടകാരിയായ മറ്റൊരാൾ ഒരറ്റത്തുനിന്ന് ആക്രണം ആരംഭിച്ചിരുന്നു. ഹൈദരാബാദിന്‍റെ കുന്തമുന ഭുവനേശ്വർ കുമാർ. നാല് ഓവർ ബൗൾ ചെയ്ത് 19 റൺസ് വഴങ്ങി 5 വിക്കറ്റാണ് ഭുവി നേടിയത്. വോറയുടെ ഓറ്റയാൾ പ്രകടനം മതിയായിരുന്നില്ല പഞ്ചാബിന് വിജയിക്കാൻ.
ഒടുവിൽ രണ്ട് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യത്തിന് അഞ്ച് റൺസ് അകലെ(154) എല്ലാവരും പുറത്തായി.