സായ് പ്രണീതിന് സിംഗപ്പൂർ ഓപ്പൺ ബാഡ്‍മിന്‍റൺ സൂപ്പർ സീരീസ് കിരീടം. കലാശക്കളിയിൽ കിഡുംബി ശ്രീകാന്തിനെയാണ് സായ് പ്രണീത് തോൽപ്പിച്ചത്. സ്‍കോർ 17-21,21-17,21-17.
സായ് പ്രാണീതെന്ന ഹൈദരാബാദുകാരൻ സിംഗപ്പൂരിൽ പുതുചരിത്രമെഴുതി. പുരുഷ ബാഡ്മിന്‍റണിലും ഇന്ത്യയുടെ തലവര മാറ്റിയെഴുതാൻ ഗോപീചന്ദ് അക്കാദമിയിലെ താരങ്ങൾ കൈയ്മെയ് പൊരുതിയപ്പോൾ ജയം സായ്‍ക്കൊപ്പം. ഇഞ്ചോടിഞ്ച് പൊരുതിയ ആദ്യ ഗെയിമിൽ ജയം ശ്രീകാന്തിന്. രണ്ടാം ഗെയിമിലും കരുത്തുറ്റ സ്മാഷുകളും സ്ട്രോക്കുകളുമായി കിഡുംബി ശ്രീകാന്ത് കളം നിറഞ്ഞെങ്കിലും അതിശക്തമായി തിരിച്ചടിച്ച സായ് കോർട്ട് കൈയടക്കുകയായിരുന്നു.
മൂന്നാം ഗെയിമിൽ കിരീടം ലക്ഷ്യമിട്ട് ഹൈദരാബാദ് താരങ്ങൾ ഷട്ടിൽ പായിച്ചപ്പോൾ ഗ്യാലറിയിൽ ആവേശത്തിരയിളകി. ഒടുവിൽ 21-17ന് ഗെയിമും മത്സരവും ലോക റാങ്കിംഗിൽ മുപ്പതാം സ്ഥാനത്തുള്ള സായ് പ്രണീതിന് സ്വന്തം.
കരിയറിൽ ആദ്യമായാണ് സായ് സൂപ്പർ സീരീസ് കിരീടം ചൂടുന്നത്. പുരുഷ ബാഡ്‍മിന്‍റൺ സൂപ്പർ സീരീസിൽ ചൈന, ഡെന്മാർക്ക്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മാത്രമാണ് കലാശക്കളിയിൽ മുഖാമുഖം വന്നിട്ടുള്ളത്. ആ നിരയിലേക്കാണ് ഇന്ത്യൻ താരങ്ങളും സിംഗപ്പൂരിൽ സ്മാഷ് പായിച്ചത്.