ചെന്നൈ: പാർട്ടി പിളർപ്പിലേക്ക് എത്തിയതോടെ എംഎൽഎമാരെ പാട്ടിലാക്കാൻ പുതിയ തന്ത്രങ്ങളുമായി തമിഴ്നാട്ടിൽ എഐഡിഎംകെ ശശികല വിഭാഗം രംഗത്ത്. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടിടിവി ദിനകരനെതിരെ പാർട്ടിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളും മന്ത്രിമാരും രംഗത്തെത്തിയതോടെയാണ് ഇത്. ദിനകരനെ പുറത്താക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശശികലയുടെ പാർട്ടി പണമിറക്കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് ടിടിവി ദിനകരനെതിരായ പടയൊരുക്കം. പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായും പിടിച്ചെടുത്ത ശശികലയ്ക്കും കുടുംബത്തിനുമെതിരെ നേതാക്കൾക്കിടയിൽ അമർഷം ശക്തമാകുകയാണ്.
പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ദിനകരന്റെ ഏകാധിപത്യ ശൈലിക്കെതിരെ പാർട്ടിയിലെ പ്രബല വിഭാഗം തന്നെ രംഗത്തെത്തി. എന്നാൽ, തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ച 40ഓളം എംഎൽഎമാരുടെ പിന്തുണ ദിനകരനുണ്ട്. കൂടുതൽ എംഎൽഎമാരെ തന്റെ പക്ഷം ചേർക്കാൻ ദിനകരൻ ശക്തമായ നീക്കങ്ങൾ നടത്തുന്നതായും സൂചനയുണ്ട്. എടപ്പാടി പളനിസാമിയെ താഴെയിറക്കി മുഖ്യമന്ത്രി സ്ഥാനം കൈയാളാനാണ് ദിനകരന്റെ നീക്കം.
അതേസമയം, ശശികലയ്ക്കും കുടുംബത്തിനുമെതിരെ പ്രതിഷേധമുണ്ടെങ്കിലും സർക്കാരിനെ താഴെയിറക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. എഐഡിഎംകെയുടെ പൈതൃകം നിലനിർത്തി മണ്ണാർഗുഡി സഖ്യത്തിന് അവരുടെ സ്ഥാനമെന്തെന്ന് കാണിച്ചുനൽകുകയാണ് ലക്ഷ്യമെന്നും പ്രബല വിഭാഗം പറയുന്നു . ദിനകരനെതിരെ പടയൊരുക്കം ആരംഭിച്ചതോടെ പിന്തുണ തേടി പളനിസാമി വിഭാഗം പനീർശെൽവം ക്യാമ്പിനെ സമീപിച്ചതായാണ് സൂചന.
ഒപിഎസ് ക്യാമ്പിലെ നേതാക്കളുമായി ചില മന്ത്രിമാർ ബന്ധപ്പെടാറുണ്ടെന്നും ഒപിഎസ് – പളനിസാമി കൂടിച്ചേരൽ അനിവാര്യമാണെന്നുമാണ് പൊതുവെയുള്ള നിരീക്ഷണം.