ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന ആം ആദ്മി പാർട്ടി അംഗം കുമാർ ബിശ്വാസ്. സംശുദ്ധ ഭരണം വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ സർക്കാർ, സ്വന്തം ആൾക്കാരുടെ അഴിമതി ഒളിപ്പിക്കാൻ ശ്രമിക്കുന്നു എന്ന് കുമാർ വിശ്വാസ് പറയുന്നു. ദേശത്തെ അഭിസംബോധന ചെയ്യുന്ന 13 മിനിറ്റ് വീഡിയോയിലാണ് വിശ്വാസ് ഡൽഹി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പേരെടുത്ത് പറയാതെയാണ് മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസിന്റെ പരാമർശം. കശ്മീർ മുതൽ പാകിസ്താൻ വരെയുളള വിഷയങ്ങളെ കുറിച്ച് വീഡിയോയിൽ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട് വിശ്വാസ്.
സർക്കാരുകൾ വന്നു പോകുമെന്നും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ മാത്രമേ കാലം ഓർക്കുകയുളളൂ എന്ന് പറയുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി സർക്കാരിനെ കുറിച്ചുളള പരാമർശം. അഴിമതി വിരുദ്ധത പ്രചരിപ്പിച്ച് ഭരണത്തിലേറിയ സർക്കാർ, സ്വന്തം ആൾക്കാരുടെ അഴിമതിയെ കുറിച്ച് മൗനം പാലിക്കുകയും അവരെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുമെന്ന് കുമാർ വിശ്വാസ് ചൂണ്ടിക്കാട്ടുന്നു.
അധികാര സ്ഥാനങ്ങൾ താൽകാലികമാണ്. ആ സുഖലോലുപതയിൽ നിന്ന് പുറത്ത് വന്ന് ജനസേവനത്തിൽ ശ്രദ്ധിക്കണമെന്ന് വിശ്വാസ് ആവശ്യപ്പെടുന്നു. വീഡിയോ വിവാദമായെങ്കിലും പരാമർശങ്ങളിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. രാജ്യമാണ് പ്രധാനമെന്നും തന്റെ വാക്കുകളെ ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാമെന്നും കുമാർ വിശ്വാസ് പറഞ്ഞു.
രജൗരി ഗാർഡനിലെ ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ട സാഹചര്യത്തിൽ മുതിർന്ന പാർട്ടി അംഗത്തിന്റെ പരാമർശത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ആംആദ്മി പാർട്ടിക്ക് ജനങ്ങളുമായി ബന്ധം നഷ്ടപ്പെട്ടെന്ന സ്വയം വിമർശനമാണ് വിശ്വാസിന്റെ പരാമർശങ്ങളെന്നും വിലയിരുത്തപ്പെടുന്നു.