രാജ്യ തലസ്ഥാനമായ പ്യോങ്യാങിലെ സൈനിക പരേഡിന് പിന്നാലെ ഉത്തരകൊറിയക്കെതിരെ അമേരിക്ക നിലപാട് കർശനമാക്കുന്നു. ഓസ്ട്രേലിയൻ തീരം ലക്ഷ്യമിട്ട് നീങ്ങിയ യുഎസ് വിമാന വാഹിനക്കപ്പൽ കൊറിയൻ അതിർത്തിയിലേക്ക് തിരിച്ചുവിട്ടു. ആണവ പരീക്ഷണത്തിൽ നിന്നും പിന്മാറാൻ ഉത്തര കൊറിയ തയ്യാറാകാത്ത സാഹചര്യത്തിൽ, ശക്തമായ സമ്മർദ്ദം ചെലുത്താനാണ് അമേരിക്കയുടെ നീക്കം.
തുടർച്ചയായ മിസൈൽ, ആണവായുധ പരീക്ഷണങ്ങൾക്കെതിരെ അമേരിക്ക ഉൾപ്പടെയുളള ലോക രാഷ്ട്രങ്ങൾ രംഗത്തെത്തിയതോടെയാണ് ഉത്തര കൊറിയയിലെ സംഘർഷാന്തരീക്ഷം കൂടുതൽ കലുഷിതമായത്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലായിട്ടും സൈനിക ശക്തി മെച്ചപ്പെടുത്താനും അയൽ രാഷ്ട്രങ്ങളെ വെല്ലുവിളിക്കാനുമാണ് ഏകാധിപതി കിംഗ് ജോൺ ഉൻ ശ്രമിച്ചത്.
രാജ്യം ആറാമത്തെ അണുപരീക്ഷണത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് രാഷ്ട്രപിതാവായ കിം ഇൽ സുങിന്റെ ജന്മവാർഷിക ദിനത്തിൽ പ്യോങാങ്ങിൽ സൈനിക പരേഡ് നടന്നത്. യുദ്ധക്കപ്പലിൽ നിന്നും കടലിൽ നിന്നും വിക്ഷേപിക്കാൻ ശേഷിയുളള പുതിയ മിസൈലുകൾ, ഭൂഖണ്ഡാന്തര ദീർഘദൂര മിസൈലുകൾ എന്നിവ പരേഡിൽ പ്രദർശിപ്പിച്ചിരുന്നു. യു എസ് ഉൾപ്പടെ എതിർചേരിയിലുള്ള രാജ്യങ്ങൾക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പായാണ് സൈനിക പരേഡിനെ വിലയിരുത്തിയത്.
രാജ്യാന്തര സമൂഹത്തിന്റെ എതിർപ്പ് അവഗണിച്ച് അണുപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയതോടെ എതു നിമിഷവും യുദ്ധം ആരംഭിച്ചേക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം ഏത് തരത്തിലുള്ള അടിയന്തിര സാഹചര്യവും നേരിടാനുറച്ചാണ് അമേരിക്കയുടെ നീക്കം. സൈനിക നടപടി പരിഗണിക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയ്ക്ക് മേലുള്ള ഏതു സൈനിക നീക്കവും യുദ്ധത്തിൽ കലാശിക്കും എന്നതിനാൽ എന്തു വിലകൊടുത്തും രംഗം ശാന്തമാക്കാനാണ് ലോകരാഷ്ട്രങ്ങളുടെ നീക്കം.