പാകിസ്ഥാനികളുടെ ചില പ്രവർത്തനങ്ങൾ രാജ്യത്തിനും ഇസ്ലാമിനും ദുഷ്പേരുണ്ടാക്കുന്നുവെന്ന് നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായ്. ദൈവനിന്ദ ആരോപിച്ച് ജേർണലിസം വിദ്യാർത്ഥിയെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തിലാണ് മലാലയുടെ പ്രതികരണം. വീഡിയോ സന്ദേശത്തിലാണ് മലാല ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിന് മുന്നിൽ പാക്കിസ്ഥാനെക്കുറിച്ചുള്ള അഭിപ്രായം മോശമാക്കിയത് പാക്കിസ്ഥാൻ തന്നെയാണ്. ഇസ്ലാമോഹോബിയയെക്കുറിച്ചും രാജ്യത്തിനും മതത്തിനും മോശം പേരു ലഭിച്ചതിന്റെ കാരണത്തേക്കുറിച്ചും ജനങ്ങൾ ചർച്ച ചെയ്യണമെന്നും വീഡിയോ സന്ദേശത്തിൽ മലാല യൂസഫ്സായ് ആവശ്യപ്പെട്ടു.
മതനിന്ദ ആരോപിച്ച് കഴിഞ്ഞ ദിവസം മാഷാൽ ഖാനെന്ന ജേർണലിസം വിദ്യാർത്ഥിയെ ഒരുകൂട്ടമാളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് പാകിസ്ഥാനിലെ തെറ്റായ പ്രവണതകൾക്കെതിരെ മലാല തുറന്നടിച്ചത്.
സമൂഹ മാദ്ധ്യമത്തിൽ ഈശ്വര നിന്ദാപരമായ പോസ്റ്റ് ഇട്ടെന്നാരോപിച്ചായിരുന്നു ഇരുപത്തിമൂന്നുകാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊന്നത്. ഇസ്ലാമിന്റെ തന്നെ നാശത്തിനുള്ള മുന്നറിയിപ്പാണ് സംഭവം. ക്ഷമ, സമാധാനം എന്നിവ പഠിപ്പിക്കുന്ന മതത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ മറന്നാണ് ഇത്തരം ആളുകൾ പ്രവർത്തിക്കുന്നത്. മതത്തെക്കുറിച്ച് പാകിസ്ഥാനികൾ കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും മലാല ഓർമപ്പെടുത്തി.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യത്തെ നിയമജ്ഞരും ഭരണാധികാരികൾ ജാഗ്രത പുലർത്തണമെന്നും മലാല വീഡീയോ സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്.