കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനെ ഭരണകക്ഷിയായ സി പി എം കറവപ്പശുവാക്കുന്നതായി ബി ജെ പി. കോർപ്പറേഷൻ പരിപാടികൾ പാർട്ടിയുടെ കടലാസ് സംഘടനകൾക്ക് കൈമാറിയാണ് വൻ അഴിമതി കളമൊരുക്കുന്നതെന്നും ബി ജെ പി ആരോപിച്ചു.
നാളിതുവരെയായി കോർപ്പറേഷൻ നേരിട്ട് നടത്തുന്ന പരിപാടികളെല്ലാം പാർട്ടി അനുഭാവികളുടെ കടലാസ് സ്ഥാപനങ്ങൾക്ക് കൈമാറിയാണ് കോടിക്കണക്കിനു രൂപ സി പി എം തട്ടിയെടുക്കുന്നത്. കോഴിക്കോട് സ്വപ്നനഗരിയിൽ നടക്കുന്ന വ്യവസായ, കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ പ്രദർശനം സി പി എം അനുഭാവികൾ ചേർന്ന് നടത്തുന്ന ഇ കെ നായനാർ ട്രസ്റ്റിന് നൽകിയത് കോടികളുടെ കൊള്ള ലക്ഷ്യം വെച്ചാണെന്നും ബിജെപി ആരോപിച്ചു.
നേരത്തെ നഗരത്തിലെ റോഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത്തിനു കരാർ നൽകിയത്തിലും വൻ അഴിമതി നടന്നതായി ആരോപണമുയർന്നിരുന്നു. പാർട്ടി നേതാക്കളും ബന്ധുക്കളും ഉൾപ്പെട്ട പരസ്യ കമ്പനിക്കാണ് ഇതിനായി കരാർ നൽകിയത്.
അഴിമതിക്കെതിരെ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ കോർപ്പറേഷൻ യോഗത്തിനിടെ കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. 42 ഓളം വിജിലൻസ് കേസുകളിൽ കോർപ്പറേഷനെതിരെ അന്വേഷണം നടക്കുകയാണ്.
വൻ വരുമാനമുള്ള കോഴിക്കോട് കോർപ്പറേഷനെ പാർട്ടിയുടെ കറവപ്പശുവാക്കി മാറ്റുന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.