തിരുവനന്തപുരം : മതതീവ്രവാദ സംഘടനകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദക്ഷിണേന്ത്യ താവളമാക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മതമൗലികവാദ സംഘടന തമിഴ്നാട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ വ്യാജരേഖയുള്ള ബംഗ്ലാദേശ് സ്വദേശികളും. ഐഎസ്, അല്‍ഖ്വയ്ദ ബന്ധങ്ങളുടെ പേരില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിന് കീഴിലുള്ള സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.
തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നടക്കുന്ന പ്രത്യേക യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മതമൗലികവാദ സംഘടനയില്‍പ്പെട്ട ബംഗ്ലാദേശ് സ്വദേശികള്‍ രാജ്യത്തെത്തിയത്. ധാക്കയില്‍ നിന്നും കൊല്‍ക്കത്ത വഴി ഡല്‍ഹി നിസാമുദീന്‍ മര്‍ക്കസില്‍ എത്തുകയും പിന്നീട് തിരുപ്പൂരിലേക്ക് പോകുകയുമായിരുന്നു. സംഘടനയ്ക്കായി പ്രവര്ത്തികാനാണ് താന്‍ പോകുന്നതെന്ന് ഇവർ വ്യക്തമാക്കുന്നുണ്ട്. തമിഴ്നാട് ദേശവിരുദ്ധ ശക്തികള്‍ സുരക്ഷിത താവളമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിരീക്ഷണത്തിലുള്ള സംഘടനയ്ക്കായി പ്രവര്‍ത്തിക്കാന്‍ മറ്റൊരു രാജ്യത്ത് നിന്നും ഇവരെത്തിയത്.
ഇന്ത്യയിലെത്താനും സഞ്ചരിക്കാനുമായി ഇവരുപയോഗിച്ച പാസ്പോര്‍ട്ടും, വിസയും വ്യാജമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പുറം ചട്ടയില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് എന്നും അകത്തെ ആദ്യ പേജില്‍ റിപ്പബ്ളിക് ഓഫ് ഇന്ത്യ എന്നും രേഖപ്പെടുത്തിയിട്ടുള്ളതാണ് സംശയത്തിന് കാരണം.
അതേസമയം ഇസ്ലാമിക് സ്റ്റേറ്റ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍, അല്‍ഖ്വയ്ദ എന്നിവയിലേക്കുള്ള നിശബ്ദമായി റിക്രൂട്ടിംഗ് ഏജന്‍സി എന്ന നിലയില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് സംഘടന. പാക് പഞ്ചാബ് പ്രവിശ്യയില്‍ നിരോധനമുള്ള സംഘടന ഫ്രാന്‍സ്, ബ്രിട്ടന്, സ്പെയിന് എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയരാണ്.