ന്യൂയോർക്ക് : ആണവ പരീക്ഷണത്തെ ചൊല്ലി അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ വീണ്ടും കൊമ്പ് കോർക്കുന്നു.ഇരു രാഷ്ട്രങ്ങളും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ഉത്തരകൊറിയയും അമേരിക്കയും.
മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ഭീതിയിലാണ് ലോകം. കൊറിയയുടെ തുടർച്ചയായ ആണവ പരീക്ഷണങ്ങളിൽ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അത് നേരിടാനാണ് ഒരുങ്ങുന്നത്. അഫ്ഗാനിൽ ഐഎസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ നയം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ അതെ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഉത്തരകൊറിയയും ഭീഷണിപ്പെടുത്തുന്നു.
ഇരു രാജ്യങ്ങളും സൈനിക വിന്യാസം ശക്തിപ്പെടുത്തിക്കഴിഞ്ഞു. ഏത് നിമിഷവും യുദ്ധമുണ്ടായേക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനയിൽ നിന്നും കൊറിയയിലേക്കുള്ള വിമാന സർവീസ് ഇന്നുമുതൽ നിർത്തലാക്കിയേക്കും. ആറാമത്തെ ആണവബോംബ് പരീക്ഷണത്തിന് ഉത്തരകൊറിയ ഇന്നുതന്നെ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അത്തരത്തിൽ പ്രകോപനമുണ്ടായാൽ ഒരു യുദ്ധത്തിനാകും വഴിവെക്കുക.