കാസർകോട് : കാസർകോട് നിന്ന് ഐഎസിൽ ചേർന്ന മലയാളികളിൽ ഒരാൾകൂടി കൊല്ലപ്പെട്ടു. തൃക്കരിപ്പൂർ പടന്ന സ്വദേശി മുഹമ്മദ് മുർഷിദാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിൽ വച്ച് നേരത്തെ വധിക്കപ്പെട്ട ഹഫീസുദ്ദീന്റെ ബന്ധുവും പൊതുപ്രവർത്തകനുമായ ബി സി എ റഹ്മാന്റെ ഫോണിലാണ് ടെലഗ്രാം ആപ്പ് വഴി മുഹമ്മദ് മുർഷിദ് മരിച്ചെന്ന സന്ദേശം എത്തിയത്.
ഐഎസിൽ ചേരാനായി കാസർകോട് ജില്ലയിൽ നിന്ന് അഫ്ഗാനിസ്ഥാനിൽ എത്തിയ 17 പേരിൽ ഒരാളാണ് മുഹമ്മദ് മുർഷിദ്. ഇയാൾ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി മുൻപ് കാണാതായ തൃക്കരിപ്പൂർ പടന്ന സ്വദേശി അഷ്ഫാഖ് മജീദാണ് സന്ദേശം അയച്ചിരിക്കുന്നത്. ഒരുമാസം മുൻപ് അഫ്ഗാനിസ്ഥാനിലെ നാംഗർഹാറിൽ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിൽ പടന്ന സ്വദേശിയായ ഹഫീസുദ്ദീൻ കൊല്ലപ്പെട്ടിരുന്നു.
തങ്ങൾക്ക് ഇവിടെ സന്തോഷകരമായ ജീവിതമാണ് ഉള്ളതെന്നും അള്ളാഹുവിന്റെ ഇച്ഛയ്ക്കനുസരിച്ചാണ് മുർഷിദിന്റെ മരണം സംഭവിച്ചിട്ടുള്ളതെന്നും സന്ദേശത്തിൽ പറയുന്നു. അതേസമയം അമേരിക്കൻ സൈന്യം ഇന്നലെ നാംഗർഹാറിലെ ഐഎസ് ക്യാമ്പിൽ നടത്തിയ ബോംബാക്രമണത്തിലാണ് മുർഷിദ് കൊല്ലപ്പെട്ടതെന്ന് എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ കരുതുന്നു. സംഭവത്തിൽ കൂടുതൽ മലയാളികൾ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് എൻഐഎ പരിശോധിച്ച് വരികയാണ്.