അസ്പൃശ്യതയെന്ന മഹാവിപത്തിനെ ഇല്ലാതാക്കാൻ ജീവിതം സമർപ്പിച്ച നവോത്ഥാന നായകൻ . പീഡിതർക്കും മർദ്ദിതർക്കും വേണ്ടി പോരാടിയ സമർത്ഥനായ നീതിജ്ഞൻ . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തെ താങ്ങിനിർത്തുന്ന ഭരണ ഘടനയുടെ ശിൽപ്പി . ക്രാന്തദർശിയായ സാമൂഹ്യ പരിഷ്കർത്താവ് .. സ്വന്തം ജന്മാവകാശങ്ങളേക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഭാരതീയനും കൃതജ്ഞതയോടെ സ്മരിക്കേണ്ട നാമം..
ഡോ . ബി ആർ . അംബേദ്കർ
ആയിരത്താണ്ടുകളായി അടിച്ചമർത്തപ്പെട്ട് കിടന്ന അധസ്ഥിത ജനതയുടെ അവകാശ പോരാട്ടത്തിന് നേതൃത്വം നൽകി ഒരു വലിയ വിഭാഗത്തെ ആത്മാഭിമാനത്തോടെ ഉയിർത്തെഴുന്നേൽപ്പിച്ചു അദ്ദേഹം. അവകാശം സംരക്ഷിക്കുന്നത് നിയമം മൂലമല്ല മറിച്ച് സാമൂഹിക ചരിത്രാവബോധം കൊണ്ടാണെന്ന് അധസ്ഥിതരെ ഉദ്ബോധിപ്പിച്ചു.രാഷ്‌ട്രീയ അധികാരങ്ങൾ ലഭിക്കാതെ പിന്നാക്ക വിഭാഗത്തിന് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രീണനത്തെക്കുറിച്ചും വസ്തു നിഷ്ടമായ നിലപാടാണ് അദ്ദേഹം പുലർത്തിയിരുന്നത് . എന്നുമെന്നും പ്രീണിപ്പിക്കുന്ന നയത്തേക്കാൾ മണ്ടത്തരം മറ്റൊന്നുമില്ല . ഒടുങ്ങാത്ത അവകാശവാദങ്ങളും അടങ്ങാത്ത പ്രീണനവുമാകും ആ നയം രാഷ്‌ട്രത്തിന് നൽകുക എന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
1927 ല്‍ മഹാഡ് മുന്‍സിപ്പാലിറ്റിയിലെ പൊതുകുളത്തില്‍ നിന്ന് വെള്ളം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് അംബേദ്കര്‍ ആദ്യമായി സമരത്തിറങ്ങിയത്. 1930 ല്‍ വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത അംബേദ്കര്‍ മുസ്ലിംങ്ങള്‍ക്ക് ന്യൂനപക്ഷ സീറ്റ് സംവരണം വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു. 1932 സെപ്തംബര്‍ 24 ന് അംബേദ്കറുടേയും ഗാന്ധിജിയുടേയും നേതൃത്വത്തിലാണ് പൂന ഉടമ്പടി ഒപ്പുവെച്ചത്.
സ്വാതന്ത്യാനന്തരവും അസ്പൃശ്യത അവസാനിക്കാത്തതിൽ പ്രതിഷേധിച്ച് 1956 ഒക്ടോബർ 14 ന് തന്റെ അനുയായികളോടൊത്ത് അംബേദ്കർ ബുദ്ധമതം സ്വീകരിച്ചു . മതം മാറുന്നുവെന്ന വാർത്ത കേട്ട് പ്രലോഭനങ്ങളുമായി മറ്റ് മത നേതാക്കൾ എത്തിയെങ്കിലും അംബേദ്കർ അതൊന്നും സ്വീകരിച്ചില്ല .ഭാരത സംസ്കാരത്തിന്റെ ഭാഗമായതു കൊണ്ടാണ് താൻ ബുദ്ധമതം സ്വീകരിക്കുന്നതെന്ന് അംബേദ്കർ പ്രഖ്യാപിച്ചു .മതപരിവർത്തനം കൊണ്ട് ദേശത്തിന്റെ സംസ്കാരത്തിനോ ചരിത്രത്തിനോ പാരമ്പര്യത്തിനോ യാതൊരു കോട്ടവും തട്ടാതിരിക്കൽ തന്റെ പ്രഥമ പരിഗണനയാണെന്നും ആ രാഷ്‌ട്ര ഭക്തൻ പറഞ്ഞുവച്ചു .
സ്വാതന്ത്ര്യത്തിനായി പോരാടിയ അംബേദ്ക്കറെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അവഗണിക്കുന്ന കാഴ്ചയാണ് സ്വതന്ത്രഭാരതം കണ്ടത്. 1977ല്‍ അധികാരത്തില്‍ വന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര സർക്കാരായ മൊറാർജി ദേശായിയുടെ സർക്കാരാണ് അംബേദ്ക്കർക്ക് അർഹമായ പ്രാധാന്യം നല്കിയത്. അതിന് ശേഷമാണ് അംബേദ്കര്‍ ജയന്തി അഘോഷിച്ച് തുടങ്ങിയതും. പിന്നീട് 1990ല്‍ രാഷ്‌ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്‌ന നല്കി അംബേദ്കറെ ആദരിച്ചു.
പാണ്ഡിത്യം നിറഞ്ഞ ചിന്താശക്തിയും പ്രയത്നശീലവും കൊണ്ട് സമൂഹത്തിനും രാഷ്‌ട്രത്തിനും പ്രേരണാ സ്രോതസായി മാറിയ ഭാരത രത്ന ബി ആർ അംബേദ്കറിന് ജനം ടിവിയുടെ പ്രണാമങ്ങൾ ..