മുംബൈ: വിവാദ മതപ്രചാരകൻ സാക്കിർ നായിക്കിനെതിരേ മുംബൈ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. നിരവധി തവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സാക്കിർ നായിക്ക് ഹാജരാകാതിരുന്നതിനേത്തുടർന്നാണ് ഇയാൾക്കെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
നാലോളം തവണ നേരിൽ ഹാജരാകണമെന്നു കാണിച്ച് സാക്കിർ നായിക്കിന് സമൻസ് അയച്ചിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ സാക്കിർ നായിക് തയ്യാറായില്ല. ഇപ്പോൾ സൗദി അറേബ്യയിലുണ്ടെന്നു കരുതപ്പെടുന്ന സാക്കിർ നായിക്കിനെ ഇന്ത്യയിലെത്തിക്കാൻ സൗദി ഭരണകൂടത്തിന്റെ സഹായം തേടാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നുണ്ട്.
തീവ്രവാദത്തിന് പ്രചോദനം നൽകൽ, അനധികൃതമായി വിദേശഫണ്ട് സമാഹരിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിന്മേൽ അന്വേഷണം നേരിടുന്നയാളാണ് സാക്കിർ നായിക്. ബംഗ്ലാദേശിൽ സ്ഫോടനം നടത്തിയ ഭീകരവാദികൾ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായിരുന്നുവെന്ന വെളിപ്പെടുത്തലിനേത്തുടർന്ന് ഇയാളെക്കുറിച്ച് അന്വേഷണം നടത്താൻ ബംഗ്ലാദേശ് സർക്കാരും ഭാരതത്തോട് അഭ്യർത്ഥിച്ചിരുന്നു.