വാഷിംഗ്ടൺ: അമേരിക്ക തുടർന്നു വരുന്ന ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി, അഫ്ഗാനിസ്ഥാനിൽ ഏറ്റവും ശക്തിയേറിയ ആണവേതര ബോംബാക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ ഉപയോഗിച്ചു വരുന്ന ഗുഹനിരകളെ ലക്ഷ്യം വച്ചാണ് അമേരിക്ക ആക്രമണം നടത്തിയതെന്നാണ് വിവരം.
എം.സി-130 പോർവിമാനത്തിൽ നിന്നുമാണ് അമേരിക്ക ബോംബ് വർഷിച്ചത്. എയർഫോഴ്സ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് ആണ് ദൗത്യം ഏറ്റെടുത്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലുളള അതിശക്തമായ ആണവേതര ബോംബ് അമേരിക്ക പ്രയോഗിക്കുന്നതെന്ന് പെന്റഗൺ വക്താവ് പറഞ്ഞു. വൈകിട്ട് ഏഴു മണിയോടെ നടത്തിയ ആക്രമണത്തേക്കുറിച്ച് നാലോളം മുതിർന്ന സൈനികോദ്യോഗസ്ഥർക്കു മാത്രമേ നേരത്തേ അറിവുളളായിരുന്നതായി റിപ്പോർട്ടുണ്ട്.
ആക്രമണത്തേത്തുടർന്നുളള നാശനഷ്ടങ്ങൾ സൈന്യം വിലയിരുത്തി വരികയാണ്.