ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭയിലും അമേരിക്കയും റഷ്യയും പരസ്യമായി ഏറ്റുമുട്ടുന്നു. സിറിയയിലെ രാസായുധ ആക്രമണത്തെ അപലപിച്ചുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. രാസായുധ ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തോട് സഹകരിക്കണമെന്നുകൂടി ആവശ്യപ്പെടുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൊണ്ട് വന്ന പ്രമേയത്തെയാണ് റഷ്യ എതിർത്ത് വോട്ട് ചെയ്ത് പരാജയപ്പെടുത്തിയത്.
സിറിയൻ പ്രശ്നത്തിൽ അമേരിക്കയുടെയും റഷ്യയുടെയും ബന്ധം കൂടുതൽ വഷളാകുന്നുവെന്നതിന്റെ സൂചന നൽകുന്നതാണ് പുതിയ സംഭവം. വിമതരുടെ ശക്തി കേന്ദ്രമായ ഖാൻ ഷെയ്ഖൂണിൽ സിറിയൻ സൈന്യം നടത്തിയ രാസായുധ ആക്രമണത്തെ അപലപിക്കുന്ന പ്രമേയം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നി രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിക്ക് മുന്നിൽ കൊണ്ട് വന്നത്. ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തോട് അസദ് സർക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യ സഹകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ റഷ്യ എതിർത്ത് വോട്ട് ചെയ്ത് പ്രമേയത്തെ പരാജയപ്പെടുത്തുകയായിരുന്നു. പ്രമേയം മുന്നോട്ട് വച്ച അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യൻ നടപടിയെ അപലപിച്ചു. റഷ്യ ഒറ്റപ്പെട്ട് നിൽക്കാനാണ് സ്വയം ശ്രമിക്കുന്നത് യുഎസ് അംബാസിഡർ ഐക്യാരാഷ്ട്ര സഭയെ അറിയിച്ചു. ആഭ്യന്തര സംഘർഷം ആരംഭിച്ചശേഷം, ഇത് എട്ടാം തവണയാണ് സിറിയയെ പിന്തുണച്ച് റഷ്യ വീറ്റോ അധികാരം ഉപയോഗിക്കുന്നത്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയിലെ വോട്ടെടുപ്പിൽ നിന്നും ചൈന, കസാഖിസ്ഥാൻ, എത്യോപ്യ എന്നീ രാജ്യങ്ങൾ വിട്ടുനിന്നു.