ഇടുക്കി : കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവരെ ജനങ്ങൾ തടഞ്ഞതിന് സർക്കാരെന്ത് ചെയ്യുമെന്ന് വൈദ്യുതി മന്ത്രി എം എം മണി . കിട്ടിയ വകുപ്പുകളൊക്കെ തീറെഴുതി തന്നിരിക്കുയാണെന്ന് ആരും കരുതരുതെന്നും സിപിഐയെ പരാമർശിച്ച് മണി പറഞ്ഞു. മൂന്നാർ കയ്യേറ്റ വിഷയത്തിൽ മാദ്ധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ടെന്നും മണി കുറ്റപ്പെടുത്തി . വണ്ണപ്പുറത്ത് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമനേയും റവന്യൂ ഉദ്യോഗസ്ഥരേയും സിപിഎമ്മുകാർ തടയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു . സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ച്ചക്കാരായി നിന്നത് വിവാദമാവുകയും ചെയ്തു . കളക്ടർ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും പോലീസ് നടപടിയെടുത്തില്ല. ഈ സാഹചര്യത്തിലാണ് കയ്യേറ്റക്കാർക്കനുകൂലമായി മണിയുടെ പരാമർശം.
ഈ പണിയൊന്നും ഞങ്ങളുടെ അടുത്ത് വേണ്ട . ഇതിലും വലിയ പണി കൊണ്ടു വന്നപ്പോ“ ഞങ്ങൾ പുല്ലുപോലെ ചെറുത്തതാണെന്ന് പഴയ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ ഓർമ്മിപ്പിച്ചു കൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നാറിൽ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിപ്പ് നൽകി.