ദേവികുളം : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ .ദേവികുളത്തെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറെയും റവന്യൂം ഉദ്യോഗസ്ഥരെയും അക്രമിച്ച സിപിഎം നേതാക്കൻമാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
ഭൂമികയ്യേറ്റവും അതിന് സംരക്ഷണം നൽകുന്നതും രാജ്യദ്രോഹക്കുറ്റമായി കണക്കാക്കണം. ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാത്ത പൊലീസുകാർക്കെതിരെയും നടപടി വേണം. കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി എടുക്കുന്ന ഉദ്യോഗസ്ഥർക്കും കയ്യേറ്റം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം.
ജീവൻ പണയം വെച്ചാണ് മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരും ഇടുക്കിയിലെ കയ്യേറ്റങ്ങൾ പുറത്തു കൊണ്ടു വരുന്നത്. ഇവരെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഭൂമാഫിയയായി സിപിഎം മാറിയിരിക്കുകയാണ്. കയ്യേറ്റക്കാർക്കൊപ്പമാണോ സാധാരണക്കാർക്കൊപ്പമാണോ സർക്കാരെന്ന് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
നേരത്തെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടർ ശ്രീരാം വെങ്കിട്ടരാമനേയും റവന്യൂ ഉദ്യോഗസ്ഥരേയും സിപിഎം സംഘം അസഭ്യം പറയുകയും തടയുകയും ചെയ്തിരുന്നു . സബ് കളക്ടർ നിരന്തരം ആവശ്യപ്പെട്ടിട്ടും പോലീസ് കാഴ്ച്ചക്കാരായി നിന്നിരുന്നു . ഇതിനെതിരെയാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം.