ലഖ്നൗ: കർഷകർക്കു കൊടുത്തു തീർക്കാനുളള പണം എത്രയും വേഗം വിതരണം ചെയ്യാത്ത പക്ഷം നിയമനടപടി നേരിടാൻ തയ്യാറായിക്കൊളളാൻ പഞ്ചസാര മില്ലുടമകളോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിരവധി വർഷങ്ങളായി മില്ലുടമകളിൽ നിന്നും ചൂഷണം നേരിടുന്ന കർഷകർക്ക് പ്രതീക്ഷയേകുന്നതാണ് യോഗിയുടെ നടപടി.
120 ദിവസങ്ങളാണ് യോഗി ഇതിനായി മില്ലുടമകൾക്ക് നൽകിയിട്ടുളളത്. അതിനുളളിൽ കർഷകർക്കു കൊടുത്തു തീർക്കാനുളള പണം മുഴുവനും മില്ലുടമകൾ നൽകണം. 2012-13, 2014-15, 2015-16 സീസണുകളിൽ കരിമ്പു വിതരണം ചെയ്തതിന്റെ പണമാണിത്. ഇതു കൂടാതെ ഈ വർഷം കരിമ്പ് വാങ്ങുന്ന തുക 14 ദിവസങ്ങൾക്കുളളിൽ നൽകണം. ഈ ഉത്തരവ് ലംഘിക്കുന്ന മില്ലുകൾക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. സാമ്പത്തിക ഇടപാടുകൾ കുടിശിക തീർക്കാത്ത പക്ഷം മില്ലുടമകൾക്കെതിരേ സംസ്ഥാനസർക്കാർ നിയമനടപടി സ്വീകരിക്കുമെന്ന് ഊർജ്ജ വകുപ്പ് മന്ത്രി ശ്രീകാന്ത് ശർമ വ്യക്തമാക്കി.
കെയിൻ കമ്മീഷണറുടെ ഓഫീസിൽ നിന്നും ലഭ്യമായ കണക്കനുസരിച്ച് 2014-15 സീസണിലെ 99.81ശതമാനം കുടിശികയും, 2015-16 സീസണിലെ 99.07 ശതമാനം കുടിശികയും, നൽകിയിട്ടുണ്ട്. അതേസമയം 2012-13 സീസണിലെ കുടിശിക 5.03 കോടി രൂപയാണ്. 2014-15 വർഷത്തെ കുടിശികയാവട്ടെ 40.11 കോടി രൂപയാണ്. 2015-16 സീസണായപ്പോൾ കുടിശികയുടെ ആകെത്തുക 150 കോടി രൂപയിലെത്തി.
ഈ സീസണിൽ 81 ശതമാനം തുക മില്ലുടമകൾ കർഷകർക്കു നൽകിക്കഴിഞ്ഞു. അതേസമയം ആകെ നൽകാൻ അവശേഷിക്കുന്ന തുക 4,303 കോടി രൂപയാണ്.
യോഗി സർക്കാർ കൈക്കൊണ്ട മറ്റൊരു നിർണ്ണായക തീരുമാനം ഈ വർഷം ഒരു ടൺ ഉരുളക്കിഴങ്ങ് കർഷകരിൽ നിന്നും സ്വീകരിക്കുന്നതിനും ക്വിന്റലിന് 487 രൂപ വച്ചു നൽകുന്നതിനുമാണ്. ഇതിനായി ജില്ലാടിസ്ഥാനത്തിൽ ആവശ്യമുളളയിടങ്ങളിൽ സംഭരണ കേന്ദ്രങ്ങൾ തുറക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റിന് ചുമതല നൽകി. സംഭരണം ഉടനടി ആരംഭിക്കുന്നതിനാണ് നിർദ്ദേശം.
കഠിനമായ വേനൽക്കാലത്തെ അതിജീവിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിൽ 18 മണിക്കൂർ മുടങ്ങാതെ വൈദ്യുതി വിതരണം ചെയ്യുന്നതിനും, മറ്റിടങ്ങളിൽ 20 മണിക്കൂറും, ജില്ലാ ആസ്ഥാനങ്ങളിൽ 24 മണിക്കൂറുകളും വൈദ്യുതി വിതരണം ചെയ്യുന്നതിനും സർക്കാർ തീരുമാനിച്ചു. ഇതു കൂടാതെ 2018ഓടെ സംസ്ഥാനത്തിന്റെ എല്ലായിടത്തും 24 മണിക്കൂറും മുടങ്ങാതെ വൈദ്യുതിയെത്തിക്കുന്നതിനായി കേന്ദ്രസർക്കാരുമായി ധാരണയിലെത്താനും സംസ്ഥാന ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി.
യോഗി ആദിത്യനാഥ് മന്ത്രിസഭയുടെ രണ്ടാം ക്യാബിനറ്റ് സമ്മേളനത്തിൽ സ്വീകരിച്ച തീരുമാനങ്ങളേക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോടു വിശദീകരിക്കുകയായിരുന്നു ശ്രീകാന്ത് ശർമ. എല്ലാവർക്കും വൈദ്യുതിയെന്ന പദ്ധതി കേന്ദ്ര ഊർജ്ജവകുപ്പ് മന്ത്രി പീയുഷ് ഗോയലും മുഖ്യമന്ത്രി യോഗിആദിത്യനാഥും ചേർന്ന് ഒപ്പു വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്തർപ്രദേശിൽ എല്ലാവർക്കും വൈദ്യുതിയെന്ന സ്വപ്നപദ്ധതി ഭാരതീയജനതാപാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വിഭാവനം ചെയ്തതാണ്. ഇത് 2019നു മുൻപായി യാഥാർഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് യോഗി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ യാതൊരു കാരണവശാലും ബുദ്ധിമുട്ടനുഭവിക്കാൻ ഇടവരരുതെന്നും യോഗി നിർദ്ദേശിച്ചു. കേടു വന്നതും, കത്തിപ്പോയതുമായ മുഴുവൻ ട്രാൻസ്ഫോർമറുകളും ഉടനടി മാറ്റിസ്ഥാപിക്കുന്നതു വഴി കാർഷികാവശ്യത്തിനായുളള വൈദ്യുതിലഭ്യത ഉറപ്പു വരുത്തണമെന്നും സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി.
ജില്ലാ ആസ്ഥാനങ്ങളിൽ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കണമെന്ന തീരുമാനം അഖിലേഷ് യാദവിന്റെ കാലത്ത് സ്വീകരിച്ചിരുന്നതാണെങ്കിലും, ഇത് കേവലം ഫയലുകളിൽ മാത്രം കുടുങ്ങി കിടക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയടക്കമുളള വി.വി.ഐ.പി മേഖലകളിൽ മാത്രമായിരുന്നു കഠിനമായ വേനൽക്കാലത്തു പോലും 24 മണിക്കൂറും വൈദ്യുതി ലഭ്യമായിരുന്നത്. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് എല്ലാവർക്കും ഏറ്റവും കുറഞ്ഞത്18 മണിക്കൂർ ഉറപ്പായും വൈദ്യുതി ലഭ്യമാക്കുന്ന സാഹചര്യമൊരുങ്ങുന്നത്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി ഗാർഹിക ഉപയോഗത്തിനായുളള വൈദ്യുതിയുടെ സർച്ചാർജ്ജ് എഴുതി തളളുന്നതിനും സർക്കാർ തീരുമാനിച്ചു. ഇതു കൂടാതെ 10,000 രൂപയിൽ കൂടുതൽ വൈദ്യുതി ബിൽ അടയ്ക്കാനുളള കർഷകർക്ക് ഒരു വർഷ കാലാവധിക്കുളളിൽ നാലു തവണയായി ഇത് അടച്ചു തീർക്കുന്നതിനായുളള സാവകാശം നൽകുന്നതിനും സർക്കാർ തീരുമാനിച്ചു.