മലപ്പുറം: രാഷ്ട്രീയ കേരളത്തിന്റെ നിർണ്ണായകമായ സംഭവവികാസങ്ങൾക്ക് സാക്ഷിയായ ശേഷമാണ് ഇന്ന് മലപ്പുറത്ത് ജനങ്ങൾ വോട്ട് ചെയ്യാനെത്തുന്നത്. മണ്ഡലത്തിന്റെ അതിർത്തിക്കപ്പുറമുളള വിഷയങ്ങൾ വോട്ടെടുപ്പു ദിനത്തിൽ പോലും ചർച്ച ചെയ്യുമ്പോൾ മലപ്പുറത്തിന്റെ മനം നേരത്തേ അറിയുക അസാദ്ധ്യം. 17ന് വോട്ടെണ്ണുമ്പോൾ ചരിത്രം തിരുത്തുമോ അതോ പതിവ് തുടരുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
3 ആഴ്ചകൾ നീണ്ട ആവേശ പ്രചാരണത്തിനു ശേഷമാണ് മലപ്പുറത്ത് ഇന്ന് സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. വോട്ടിങ്ങ് മെഷീനിൽ വിരലമർത്തും മുൻപേ വോട്ടർമാർക്കു മുൻപിൽ തീരുമാനമെടുക്കാൻ ഇത്തവണ ഒട്ടേറെ ഘടകങ്ങളുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ തുടങ്ങി മലപ്പുറം വിവാദങ്ങളുടെ ചൂടിലായിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും സൗഹൃദമത്സരത്തിലാണെന്ന ഗുരുതര ആരോപണവുമായി തിരഞ്ഞെടുപ്പിൽ പോർമുഖം തുറന്നത് ബി.ജെ.പിയാണ്.
തുടക്കത്തിൽ ഉയർത്തിയ ഈ ആരോപണം വോട്ടെടുപ്പ് ദിനമായ ഇന്നു വരെ നിലനിർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞു. ചൂടാറും മുൻപേ സ്വത്തു വെളിപ്പെടുത്തുന്നതിലെ അപാകത കുഞ്ഞാലിക്കുട്ടിക്കെതിരെ അടുത്ത ശരമായി. ഇത്തരം വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് അവലോകന യോഗത്തിൽ ലീഗ് നേതൃത്വം വരെ വിമർശിച്ചു. എന്നാൽ ഈ അവസരങ്ങളിലെല്ലാം എൽ.ഡി.എഫ് പാലിച്ച മൗനം സൗഹൃദമത്സരമെന്ന ആദ്യ ആരോപണത്തിനു കരുത്തേകുന്നതായിരുന്നു.
കരിപ്പൂർ വിമാനത്താവളമടക്കമുളള ജനകീയ വിഷയങ്ങളിൽ നിന്ന് മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ അകലം പാലിച്ചത് ഉത്തരവാദിത്വത്തിൽ നിന്നുളള ഒളിച്ചോട്ടമായി പൊതു ജനങ്ങൾക്കിടയിൽ നിന്ന് വിമർശനമുയർന്നു. എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണത്തിലുടനീളം വടക്കുനോക്കി യന്ത്രങ്ങളെപ്പോലെ മറ്റു സംസ്ഥാനങ്ങളിലെ വിഷയങ്ങളും ബീഫ് വിവാദവുമെല്ലാമാണ് ചർച്ചയാക്കിയത്. ഒടുവിൽ പ്രചാരണമവസാനിക്കുമ്പോൾ ജിഷ്ണുവിന്റെ അമ്മയ്ക്കെതിരായ പൊലീസ് അതിക്രമവും സംസ്ഥാന സർക്കാരിന്റെ ഭരണകൂട ഭീകരതയുമാണ് മലപ്പുറം ചർച്ച ചെയ്യുന്നത്.