ലഖ്നൗ: ഉത്തർ പ്രദേശിൽ 6 എയിംസും, 25 പുതിയ മെഡിക്കൽ കോളേജുകളും സ്ഥാപിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതീയജനതാപാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഇതിനു വേണ്ടിയുളള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വരുന്ന അഞ്ചു വർഷത്തിനുളളിൽ പുതിയ പദ്ധതികൾ പ്രവർത്തനക്ഷമമാക്കാനാണ് സർക്കാർ തീരുമാനിച്ചിട്ടുളളത്. ഇതിനാവശ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് ഇതിനായുളള പ്രൊപ്പോസൽ കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്ന് സാങ്കേതിക, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി അശുതോഷ് ഠണ്ഡൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. രാജ്യത്തെ ഏറ്റവും ജനബാഹുല്യമുളള സംസ്ഥാനമെന്ന നിലയിൽ ഇവയുടെ പ്രവർത്തനം ഉടൻ തന്നെ ആരംഭിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും നിലവാരം ഉയർത്തുന്നതിനായാണ് സർക്കാർ കൂടുതൽ ശ്രദ്ധയൂന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി നിലവിൽ ഒഴിവുളള അദ്ധ്യാപകനിയമനങ്ങൾ ത്വരിതഗതിയിലാക്കും. ആദ്യപടിയെന്ന നിലയിൽ ഒഴിഞ്ഞു കിടക്കുന്ന 500 തസ്തികകളിൽ ഉടനടി നിയമനം നടത്തുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു.
വിദ്യാഭ്യാസം പൂർത്തിയായ വിദ്യാർത്ഥികൾ തൊഴിലിനായി ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ട്. വിദ്യാഭ്യാസനിലവാരം ഉയർത്തുക വഴി വിദ്യാർത്ഥികൾക്ക് തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങളുറപ്പാക്കാൻ സാധിക്കും. സർക്കാർ മുൻകൈയ്യെടുത്ത് തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 600 സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകളും, 13 സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളും നിലവിലുണ്ട്.