തിരുവനന്തപുരം: തലസ്ഥാനത്ത് വീട്ടിനുളളിൽ കൊല്ലപ്പെട്ട നിലയിൽ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നന്ദൻകോട് ക്ലിഫ് ഹൗസിനു സമീപം ഒരു കുടുംബത്തിലെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒന്ന് ചാക്കിൽ കെട്ടിയ നിലയിലുമാണ്. വീട്ടിൽ നിന്നും പുക ഉയരുന്നതു കണ്ട അയൽവാസികൾ വിവരമറിയിച്ചതിനേത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും, അഗ്നിശമനസേനയും ചേർന്ന തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
റിട്ടയർ ചെയ്ത ഡോ. ജീൻ പദ്മയും കുടുംബവുമാണ് കൊല്ലപ്പെട്ടതെന്നാണ് സംശയിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വീടിനു സമീപത്തു നിന്നും വെട്ടുകത്തിയും, മഴുവും പോലെയുളള മാരകായുധങ്ങൾ കണ്ടെത്തി.
സംശയം നീളുന്നത് ഡോക്ടറുടെ മകനിലേക്കാണെന്ന് സൂചനയുണ്ട്. ഇയാളുടെ കാലിൽ പൊളളലേറ്റ പാടുകൾ കണ്ടതായും, രണ്ടു ദിവസമായി ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതായും ബന്ധുക്കൾ മൊഴി നൽകി. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ലെന്ന് സഹോദരനും മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിനു ശേഷം വീടിനു തീ വയ്ക്കാൻ ശ്രമിച്ചതാണെന്നും അഭ്യൂഹമുണ്ട്. ഇയാളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.