കാസർകോട്: കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിൽ വച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ പ്രിന്‍സിപ്പൽ എസ്.ഐ അജിത് കുമാറിനെ സ്ഥലം മാറ്റി. സംഭവം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിച്ച് 2 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാന്‍ ഉത്തരവിട്ടതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സംസ്ഥാന പോലീസിന്റെ നരവേട്ടയ്ക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ജില്ലാ പോലീസ് മേധാവി ദ്രുതഗതിയിൽ ഇടപെട്ട് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
കാസർകോട് ടൗണ്‍ എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സന്ദീപ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വിഷയം ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ടൗണ്‍ സ്റ്റേഷന് വളഞ്ഞ് ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ ജില്ലാ പോലീസ് മേധാവി വിഷയത്തിലിടപെട്ടു. ആരോപണ വിധേയനായ എസ്ഐ അജിത്തിനെ കാസർകോട് എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായും സംഭവം അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം എസ്ഐക്കെതിരെ തുടര്‍ നടപടികളുണ്ടാകും. സംഭവത്തില്‍ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി പോലീസ് നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സന്ദീപിന്റെ കസ്റ്റഡി മരണവും വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.