കൊണ്ടോട്ടി: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു തികഞ്ഞ ഫാസിസ്റ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും, കെ.പി.സി.സി മുൻ അദ്ധ്യക്ഷനുമായ വി.എം സുധീരൻ. മഹിജയ്ക്കെതിരായ പൊലീസ് അക്രമത്തെ തുടർച്ചയായി ന്യായീകരിക്കുന്ന പിണറായി വിജയന് ധാർമ്മികത നഷ്ടപ്പെട്ടുവെന്നും എത്രയും വേഗം രാജി വച്ചൊഴിയണമെന്നും സുധീരൻ ആവശ്യപ്പെട്ടു. മലപ്പുറത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി തന്നെ പൊലീസിനെ ന്യായീകരിച്ചാൽ ഇതുമായി ബന്ധപ്പെട്ടുളള ഐ.ജിയുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുളളത്. ഏതൊരു ഫാസിസ്റ്റിനെയും കടത്തു വെട്ടുന്ന മനോഭാവമാണ് മുഖ്യമന്ത്രിക്കുളളത്. ഇതാണ് എന്ത് അതിക്രമവും ചെയ്യാൻ പൊലീസിനു സ്വാതന്ത്ര്യം നൽകുന്നതെന്നും സുധീരൻ പറഞ്ഞു.
ഏകാധിപത്യ ശൈലി വച്ചു പുലർത്തിയിട്ടുളള എല്ലാ ഭരണാധികാരികളെയും പിണറായി കടത്തിവെട്ടിയെന്നും സുധീരൻ ആരോപിച്ചു. സമരങ്ങൾ നടത്തിയും നടത്തിച്ചും പരിചയമുളളവർ അധികാരത്തിലെത്തിയപ്പോൾ സമരം ചെയ്യുന്നവരെ അടിച്ചമർത്തുകയാണ്. സർക്കാരിനെ വിമർശിക്കുകയോ സമരം ചെയ്യുകയോ ചെയ്താൽ അവരെ അടിച്ചമർത്തുന്ന നിലപാടാണ് പൊലീസിനെന്ന് സുധീരൻ ചൂണ്ടിക്കാട്ടി.
നല്ല രീതിയിൽ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം സർക്കാരിനു നാണക്കേടുണ്ടാക്കുന്ന വിധത്തിൽ അങ്ങേയറ്റം മോശമായാണ് പൊലീസ് കൈകാര്യം ചെയ്തത്. പരാതികളിൽ വേണ്ട സമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇതിനോടകം കുറ്റവാളികൾ പിടിയിലായേനെയെന്നും സുധീരൻ പറഞ്ഞു. മുഖ്യമന്ത്രി മാത്രമാണ് ജിഷ്ണുവിന്റെ കുടുംബത്തെ അശ്വസിപ്പിക്കാൻ വീട്ടിലെത്താഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.