ന്യൂഡൽഹി: മലയാളസിനിമയ്‌ക്ക് തിളക്കമേകി അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരം. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി ദേശീയ തലത്തിൽ മികച്ച നടിയായപ്പോൾ, മഹേഷിന്‍റെ പ്രതികാരം മികച്ച മലയാള ചിത്രമുൾപ്പെടെ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി.
പുലിമുരുകനിലൂടെ മികച്ച ആക്ഷൻ കൊറിയോഗ്രാഫി പുരസ്കാരം പീറ്റർ ഹെയ്നും, കാട് പൂക്കുന്ന നേരത്തിലൂടെ ശബ്ദസംവിധായകനുള്ള പുരസ്കാരം ജയദേവനും മലയാളത്തിന് സമ്മാനിച്ചു. റുസ്തത്തിലെ പ്രകടനത്തിന് അക്ഷയ് കുമാറാണ് മികച്ച നടൻ. മോഹൻലാലിന് പ്രത്യേക ജൂറി പരാമർശമുണ്ട്.
സംവിധായകൻ പ്രിയദർശന്‍റെ നേതൃത്വത്തിലുള്ള വിധി നിർണ്ണയസമിതിയാണ് പുരസ്കാരപ്രഖ്യാപനങ്ങള്‍ നടത്തിയത്. മികച്ച ചിത്രമായി മറാഠി സിനിമ കാസവിനെ തെരഞ്ഞെടുത്തു. റുസ്തത്തിലെ അഭിനയത്തിന് അക്ഷയ് കുമാറാണ് മികച്ച നടൻ. സംസ്ഥാനതലത്തിൽ സഹനടിക്കുള്ള പുരസ്കാരം നേടിയ സുരഭി ദേശീയ തലത്തിൽ മികച്ച നടിയായപ്പോൾ അത് മലയാളത്തിന് പത്തരമാറ്റ് നേട്ടമായി.
മഹേഷിന്‍റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരം ശ്യാം പുഷ്കരൻ സ്വന്തമാക്കി. പ്രാദേശിക വിഭാഗത്തിലെ പുരസ്കാരവും മഹേഷിന്‍റെ പ്രതികാരത്തിനാണ്. ഡോ ബിജു വിന്‍റെ കാട് പൂക്കുന്ന നേരത്തിന് മികച്ച ശബ്ദ സംവിധായകനുള്ള പുരസ്കാരം സ്വന്തമായപ്പോൾ സംഘട്ടന സംവിധായകനായി പീറ്റർ ഹെയ്ൻ പുലിമുരുകന് തിളക്കമേറ്റി.
കുഞ്ഞു ദൈവത്തിലെ അഭിനയത്തിന് മികച്ച ബാലതാരമായി ആദിഷ് പ്രവീണും മലയാളത്തിന് അഭിമാനമായി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനതാ ഗ്യാരേജ്, പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം.
ബോളിവുഡ് ചിത്രം പിങ്കാണ് മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രം. മികച്ച സിനിമ സൗഹൃദസംസ്ഥാനം ഉത്തർപ്രദേശാണ്. ജാർഖണ്ഡിന് പ്രത്യേക പരാമർശമുണ്ട്. മലയാളിയായ സൗമ്യാ സദാനന്ദൻ സംവിധാനം ചെയ്ത ചെമ്പൈ മൈ ഡിസ്കവറി ഓഫ് ലജൻഡ് മികച്ച ഡോക്യുമെന്‍ററിയായി. മുന്നൂറോളം ചിത്രങ്ങളിൽ നിന്നാണ് പുരസ്കാര നിർണ്ണയം നടത്തിയതെന്ന് ജൂറി ചെയർമാൻ അറിയിച്ചു.