ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലടക്കം ഇരുപതോളം കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. അതേസമയം നാലു ദിവസത്തെ സന്ദർശനത്തിനായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഞായറാഴ്ച ഇന്ത്യയിൽ എത്തിച്ചേരും.
ഏഴ് വർഷത്തിനിടെ ആദ്യമായാണ് ഉഭയകക്ഷി ചർച്ചയ്ക്കായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നത്. പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച രണ്ട് കരാറുകൾ അടക്കം ഇരുപതോളം കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. അടിസ്ഥാന സൗകര്യ വികസനം, വ്യാപാരം, നിക്ഷേപം, ഗതാഗതം എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള കരാറുകളാണിവ.
എന്നാൽ ഇരുപതു വർഷമായി ചർച്ച തുടരുന്ന ടീസ്റ്റ നദീജല കരാർ ഇത്തവണയും ഒപ്പുവയ്ക്കാനിടയില്ല. രൂക്ഷമായ ജലദൗർലഭ്യം മൂലം നദീജലം പങ്കുവയ്ക്കുന്നതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണിത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ചയും, രാഷ്ട്രപതി പ്രണാബ് മുഖർജി ഞായറാഴ്ചയും ഒരുക്കുന്ന വിരുന്നിൽ ഷെയ്ഖ് ഹസീന പങ്കെടുക്കും.
ഏപ്രിൽ ഒൻപതു മുതൽ 12 വരെയാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ ഇന്ത്യ സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ടേൺബുൾ ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ആണവകരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്കുള്ള യുറേനിയം ഇറക്കുമതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ഡൽഹിയിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം മുംബൈയിൽ വിവിധ പരിപാടികളിലും ടേൺബുൾ പങ്കെടുക്കും.