ശ്രീനഗർ: ജമ്മു കശ്മീരിലെ പലയിടങ്ങളിലായി ശക്തമായ ഹിമപാതം റിപ്പോർട്ട് ചെയ്യപ്പെട്ടു. ലഡാക്കിലെ ബതാലിക് സെക്ടറിലുളള സൈനിക പോസ്റ്റ് മഞ്ഞിടിച്ചിലിൽ തകർന്നു. 5 സൈനികർ മഞ്ഞിനുളളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. ഇവരിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. അവശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈന്യത്തിന്റെ വടക്കൻ കമാൻഡ് ട്വീറ്റ് ചെയ്തു.
പ്രദേശത്ത് പ്രത്യേക പരിശീലനം നേടിയ ഹിമപാത പ്രതിരോധ രക്ഷാവിഭാഗത്തെ വിന്യസിച്ചിട്ടുളളതായി സൈന്യം അറിയിച്ചു. മഞ്ഞിടിച്ചിൽ സംബന്ധിച്ച മുന്നറിയിപ്പ് സമീപ പ്രദേശങ്ങളിൽ നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെയും, ഹിമാചൽ പ്രദേശിന്റെയും വിവിധ ഭാഗങ്ങളിലായി ചണ്ഡിഗഢ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്നോ ആൻഡ് അവലാഞ്ച് സ്റ്റഡി എസ്റ്റാബ്ലിഷ്മെന്റ് (സാസ്) ആണ് മുന്നറിയിപ്പു നൽകിയിട്ടുളളത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) ഭാഗമായി പ്രവർത്തിക്കുന്ന സാസ് അതീവ അപകടകരമായ ഹിമപാത സാദ്ധ്യത ജമ്മു കശ്മീരിലെ കാർഗിൽ സെക്ടറിൽ നിലനിൽക്കുന്നതായി അറിയിച്ചു.
ജമ്മു കശ്മീരിലെ ബാരാമുളള, കുപ്പ്വാര, ബന്ദിപ്പോര ജില്ലകളിലും അപകടകരമായ ഹിമപാത സാദ്ധ്യത നിലനിൽക്കുന്നതായി സാസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.