ദുബായ്: യു.എ.ഇയുടെ കൃത്രിമ മഴ പദ്ധതിയിൽ പങ്കാളികളാകാൻ കൂടുതൽ രാജ്യങ്ങൾ. യു.എ.ഇ പദ്ധതികളിൽ പങ്കാളിത്തം വഹിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള 68 രാജ്യങ്ങളുടെ അപേക്ഷകളാണു ലഭിച്ചത്.
കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതിക വിദ്യ തങ്ങൾക്കു കൂടി പ്രയോജനപ്പെടുത്താനാണ് ഈ രാജ്യങ്ങൾ യു.എ.ഇയുമായി ഒത്തുചേരുന്നത്. വിവിധ ഘട്ടങ്ങളിലായി യു.എ.ഇ നടപ്പാക്കി വരുന്ന പദ്ധതികളിൽ ഓരോ വർഷവും ലോകരാജ്യങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിച്ചു വരികയാണ്. ജലക്ഷാമം നേരിടുന്ന രാജ്യങ്ങൾ യു.എ.ഇയുടെ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. വെളളമെന്ന വെല്ലുവിളിക്കു പരിഹാരം കാണാൻ യു.എ.ഇ നടത്തുന്ന പരീക്ഷണങ്ങൾ ലോകത്തിനാകെ പ്രതീക്ഷകൾ നൽകുന്നതായി എൻ.സി.എം.എസ് ഡയറക്ടർ ഡോ.അബ്ദുല്ല അൽ മൻദൂസ് പറഞ്ഞു.
അർഹരായ രാജ്യങ്ങൾക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലൗഡ് സീഡിങ് എന്ന കൃത്രിമ മഴ പദ്ധതി വഴി രാജ്യത്ത് ഇത്തവണ മഴലഭ്യത കൂടിയതായാണു റിപ്പോർട്ടുകൾ. മലഞ്ചെരിവുകളിലും അണക്കെട്ടുകളിലും ജലം സമ്പന്നമാണ്. കഴിഞ്ഞ മാസം 23 മുതൽ 27വരെ പെയ്ത മഴയിൽ 94 ലക്ഷം ക്യുബിക് മീറ്റർ വെളളം ലഭിച്ചു.
അതിർത്തി ഗ്രാമമായ ഹത്തയിൽ ഗൾഫ് മേഖലയിലെ ആദ്യത്തെ ജലവൈദ്യുത നിലയം നിർമ്മിക്കാൻ യു.എ.ഇ ഒരുങ്ങുകയാണ്. അമ്പരപ്പിക്കുന്ന ഈ മാറ്റങ്ങളുടെ ഫലമായിട്ടാണ് ലോക രാജ്യങ്ങൾ യു.എ.ഇയുമായി യോജിച്ച് പ്രവർത്തിക്കാൻ കാരണം.
സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ് തുടങ്ങിയ രാസവസ്തുക്കൾ അന്തരീക്ഷ വായുവില്‍ വിതറി മേഘത്തിനകത്തെ പ്രക്രിയകളില്‍ മാറ്റം സൃഷ്ടിച്ച് കൂടുതല്‍ മഴവെളളം ഭൂമിയിലേക്ക് വീഴ്ത്തുന്നതിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ക്ളൗഡ് സീഡിങ്. ഇതുവഴി പത്ത് മുതല്‍ 30 ശതമാനം വരെ മഴ വർദ്ധിപ്പിക്കാന്‍ സാധിക്കും.