ലഖ്നൗ: ഡോക്ടർമാർക്ക് ഉപദേശവുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രാമീണ ആരോഗ്യ മേഖല മെച്ചപ്പെടുന്നതിനായി രണ്ട് വർഷമെങ്കിലും എല്ലാ ഡോക്ടർമാരും ഗ്രാമപ്രദേശങ്ങളിൽ സേവനം അനുഷ്ടിക്കണമെന്ന് യോഗി ആദിത്യനാഥ്.
എം.ബി.ബി.എസ് ബിരുദം നേടിയ ശേഷം നഗര പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്നതിന് താൽപ്പര്യപ്പെടുന്ന ഡോക്ടർമാർ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും തങ്ങളുടെ സേവനം ഗ്രാമ പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ അനുഷ്ഠിക്കണമെന്നും അത് ഡോക്ടർമാരുടെ കടമയാണെന്നും എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സർക്കാർ അനേകം തുക വിനിയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളിൽ അധികവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. ഇത്തരത്തിലുളള രോഗികളുടെ ഏക ആശ്രയം സർക്കാർ ആശുപത്രികളാണ്. അതിനാൽ തന്നെ ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
സർക്കാർ സർവ്വീസിൽ ജോലി ചെയ്തു കൊണ്ട് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെതിരെയും അദ്ദേഹം രൂക്ഷമായി വിമർശനം ഉന്നയിച്ചു. കേവലം മരുന്നുകൾക്കൊണ്ട് മാത്രമല്ല ഡോക്ടർമാരുടെ ഹൃദ്യമായ പെരുമാറ്റത്തിലൂടെയും കൂടിയാണ് രോഗം പൂർണമായി മാറ്റാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവിൽ കിംഗ് ജോർജ്ജ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച 56 വെന്റിലേറ്ററുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.