തിരുവനന്തപുരം: മൂന്നാറിൽ സർക്കാർ ഭൂമി വിദേശ കമ്പനി മറിച്ചു വിറ്റിട്ടും തിരിച്ചുപിടിക്കാൻ നടപടി എടുക്കാതെ റവന്യൂ അധികൃതർ. ടാറ്റാ ഫിൻലെ കമ്പനിക്ക് ഭൂമിയിൽ അവകാശം
നൽകുന്ന 1977ലെ ഉടമ്പടി പ്രകാരം മൂന്നാർ ടൗണും ടാറ്റയുടെ സ്വത്താണ്.
സ്കോട്ലൻഡിൽ ബ്രിട്ടീഷ് കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കണ്ണൻദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനിയാണ് മൂന്നാറിലെ 95, 783 ഏക്കർ ഭൂമി ടാറ്റാ കമ്പനിക്ക് കൈമാറിയത്. സ്വാതന്ത്ര്യത്തിന് ശേഷം വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ഭൂമി കൈവശം വയ്ക്കാനാകില്ലെന്ന ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഇത്.
1977 ഏപ്രിൽ 18ന് ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ നടന്ന ഭൂമി കൈമാറ്റത്തിലെ രേഖകൾ പ്രകാരം മൂന്നാർ ടൗണും ഇതിൽ ഉൾപ്പെടും. ഇതിനൊപ്പം ആംഗ്ലോ അമേരിക്കൻ ഡയറകട് ടീം ട്രേഡിംഗ് കമ്പനി 5250 ഏക്കറും ടാറ്റയ്ക്ക് കൈമാറി.
രണ്ടു ഇടപാടുകൾക്കുമായി ഒരു കോടി 93 ലക്ഷം രൂപ വിലയായി കാണിച്ചെങ്കിലും, ഓഹരിയും വായ്പയുമായാണ് ഭൂമി കൈമാറ്റം ചെയ്തത്. 1971ൽ സർക്കാർ പാസാക്കിയ കെ.ഡി.എച്ച്.പി
വില്ലേജ് ആക്ട് പ്രകാരം 1,27,904 ഏക്കർ ഭൂമിയും സർക്കാർ ഏറ്റെടുത്തതാണ്. എന്നാൽ, ഇതിനെതിരെ കെ.ഡി.എച്ച് സുപ്രീം കോടതി വരെ പോയെങ്കിലും, നിയമ നിർമ്മാണത്തെ അനുകൂലിച്ച് കോടതി വിധി പറയുകയായിരുന്നു.
പിന്നീട് ലാൻഡ് ബോർഡ് 57, 250 ഏക്കർ ഭൂമി കെ.ഡി.എച്ചിന് പാട്ടത്തിന് നൽകി. 57,250 ഏക്കർ പാട്ടഭൂമി മാത്രം കൈവശമുണ്ടായിരുന്ന കെ.ഡി.എച്ച് കമ്പനി എങ്ങനെയാണ് മൂന്നാറിലെ 95, 783 ഏക്കർ ഭൂമി ടാറ്റാ ഫിൻലേക്ക് കൈമാറി എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. മൂന്നാറിലെ ഏക്കറുകണക്കിന് സർക്കാർ ഭൂമി ടാറ്റ അനധികൃതമായി കൈകവശം വെച്ചിട്ടും റവന്യൂ അധികൃതർ ചെറുവിരൽ പോലും അനക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.