കൊല്ലം : ജപ്തി ഭീഷണി നേരിട്ട് ഇരുട്ടിലായ കുടുംബത്തിന് കൈത്താങ്ങായി ആർ,.എസ്.എസ് പ്രവർത്തകർ . പൂയപ്പള്ളി കൊട്ടുവീട്ടിൽ സാവിത്രിയമ്മയുടെ കുടുംബത്തിനാണ് പൂയപ്പള്ളി മണ്ഡലത്തിലെ ആർ.എസ്.എസ് പ്രവർത്തകരുടെ സേവന സന്നദ്ധത തുണയായത് . ജന്മനാ മൂകയായ മകൾ ദീപയുടെ വിവാഹത്തിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്ത് വിവാഹം നടത്തിക്കൊടുത്താണ് പൂയപ്പള്ളി മണ്ഡലത്തിലെ ആർ.എസ്.എ പ്രവർത്തകർ നാടിന് മാതൃക കാട്ടിയത് .
സ്വർണം . പുടവ, കതിർമണ്ഡപം, തുടങ്ങി വിവാഹ നടത്തിപ്പിനാവശ്യമായ എല്ലാ ചെലവുകളും മണ്ഡലത്തിലെ സ്വയംസേവകരാണ് വഹിച്ചത് .സാമ്പത്തിക ബാദ്ധ്യതയാൽ ജപ്തിഭീഷണി നേരിടുന്ന കുടുംബത്തിന്റെ അവസ്ഥ കണ്ട് വരനെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു . പൂയപ്പള്ളി മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന രാജീവ് , രജീഷ് , മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവാഹ നടത്തിപ്പ് .
മരുതമൺപള്ളി മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ അനുഗ്രഹവുമായി നാടൊരുമിച്ചപ്പോൾ ദീപയ്ക്ക് അത് സ്വപ്ന സാഫല്യവുമായി .തഴുത്തല ചെപ്പള്ളിവിള വീട്ടിൽ സന്തോഷാണ് ദീപയെ വിവാഹം കഴിച്ചത്. ആർ.എസ്.എസ് പ്രാന്തീയ സഹസമ്പർക്ക പ്രമുഖ് രാജൻ , ജില്ല സഹകാര്യവാഹ് പി .അനിൽ , സമ്പർക്ക പ്രമുഖ് അജിത്ത് , ഓയൂർ ഖണ്ഡ് കാര്യവാഹ് എസ് ബിച്ചു ,സേവാപ്രമുഖ് ഗിരീഷ് , ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് സുനിൽ , സെക്രട്ടറി പ്രശാന്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.