ന്യൂയോർക്ക്: സിറിയയിലെ രാസായുധ പ്രയോഗത്തിൽ ഐക്യരാഷ്ട്ര സഭയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. യുഎൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഇടപെടേണ്ടി വരുമെന്ന് അമേരിക്ക. അസദ് ഭരണകൂടത്തെ നിയന്ത്രിക്കാൻ സഖ്യരാഷ്ട്രമായ റഷ്യ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തൽ.
സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിൽ അസദ് സൈന്യം നടത്തിയ രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അടിയന്തര യുഎൻ സുരക്ഷ സമിതി യോഗത്തിലാണ് യുഎന്നിനും റഷ്യക്കുമെതിരെയും അമേരിക്ക ആഞ്ഞടിച്ചത് . സിറിയൻ വിഷയത്തിൽ യുഎൻ സ്ഥിരമായി വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ തങ്ങൾക്ക് ഏകപക്ഷീയമായി ഇടപെടേണ്ടി വരുമെന്ന് അമേരിക്കൻ അംബാസഡർ നിക്കി ഹാലെ വ്യക്തമാക്കി .
സിറിയക്കുമേൽ വ്യക്തമായ നിയന്ത്രണമുണ്ടെന്ന് പറയുന്ന റഷ്യ ഇത്തരം ഭീകര നടപടികൾ അവസാനിപ്പിക്കാൻ ഇടപെടണമെന്നും നിക്കി ഹാലെ പറഞ്ഞു . അതേസമയം, അസദ് ഭരണകൂടത്തിനെതിരെ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും രക്ഷാ സമിതിയിൽ പ്രമേയം കൊണ്ടുവന്നു . സംഭവത്തിൽ പൂർണമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ റഷ്യ അംഗീകരിച്ചില്ല . പ്രമേയം ധൃതിയിൽ തയാറാക്കിയതാണെന്നും അനാവശ്യമാണെന്നും റഷ്യൻ ഡപ്യൂട്ടി അംബാസഡർ സമിതിയിൽ പറഞ്ഞു . വിമതരുടെ നിയന്ത്രണ മേഖലയായ ഇദ്ലിബിൽ രാസായുധ പ്രയോഗത്തിൽ 20 കുട്ടികളടക്കം 72 പേരാണ് കൊല്ലപ്പെട്ടത് .