സിറിയയിൽ രാസായുധ ആക്രമണത്തിൽ നൂറിലധികം മരണം. നിരവധി പേർക്ക് പരിക്കുണ്ട്. ഇഡ് ലിബ് പ്രവിശ്യയിലെ ഖാൻ ഷെയ്ഖൂൺ ഗ്രാമത്തിലാണ് സംഭവം. അസദ് ഭരണകൂടമാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചു.
രാസാക്രമണത്തിൽ ഐക്യരാഷ്ട്ര സഭയുടെ നിരോധനം നിലനിൽക്കെയാണ് സിറിയയിൽ നിന്നും വീണ്ടും വാർത്ത വരുന്നത്. ഖാൻ ഷെയ്ഖൂൺ ഗ്രാമത്തിൽ നടന്ന രാസാക്രമണത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന റിപ്പോർട്ടുമുണ്ട്. നിരവധി പേർ ശ്വാസതടസമുൾപ്പെടെയുള്ള അസ്വസ്ഥതകളോടെ ചികിത്സയിലാണെന്ന് മെഡിക്കൽ റിലീഫ് സംഘങ്ങൾ അറിയിച്ചു. സിറിയൻ സർക്കാരോ റഷ്യൻ വിമാനങ്ങളോ ആണ് ആക്രണത്തിന് പിന്നിലെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആരോപിക്കുന്നു.
ആളുകളെ ചികിത്സിച്ച ആശുപത്രികൾക്കുനേരെയും പിന്നീട് ആക്രമണമുണ്ടായതായി മെഡിക്കൽ സംഘങ്ങൾ വ്യക്തമാക്കി. രാസാക്രമണത്തിൽ ലോകനേതാക്കൾ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ബാഷർ അൽ അസദ് തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക പറഞ്ഞു. അതിൽ സംശയം വേണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി
ഐക്യരാഷ്ട്ര സഭ സംഭവത്തിൽ അന്വേഷണം പുറപ്പെടുവിച്ചു. ഫ്രെഞ്ച് പ്രസിഡന്റ് ഹൊളാന്ദേയും സിറിയൻ ഭരണകൂടത്തിനുനേരെതന്നെയാണ് വിരൽചൂണ്ടുന്നത്. എന്നാൽ ലോകവ്യാപക പ്രതിഷേധങ്ങൾക്കിടയിലും സിറിയൻ സൈന്യം ആരോപണത്തെ നിഷേധിച്ചു. സർക്കാർ ഇത്തരം ആക്രമണം ഒരിക്കലും നടത്തില്ലെന്ന നിലപാടിലാണ് അസദ് ഭരണകൂടം.