ന്യൂഡൽഹി: ഇന്ത്യ-പാക് പ്രശ്നത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടുമെന്ന അമേരിക്കയുടെ നിലപാട് തള്ളി ഇന്ത്യ. വിഷയത്തിൽ ബാഹ്യഇടപെടൽ അല്ല വേണ്ടെതെന്നും പാകിസ്ഥാൻ കേന്ദ്രീകൃത ഭീകരവാദത്തിനെതിരായ നടപടിയാണ് ഉണ്ടാകേണ്ടതെന്നും വിദേശകാര്യ വക്താവ് ഗോപാൽ ബാഗ് ലെ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാൻ അമേരിക്ക തയ്യാറാണെന്നും, വേണ്ടിവന്നാൽ പ്രശ്നത്തിൽ പ്രസിഡന്റ് ഡൊണാൽ ട്രംപ് നേരിട്ടിടപെടുമെന്നും ഐക്യ രാഷ്ട്രസഭയിലെ യുഎസ് അംബാസിഡർ നിക്കി ഹെലയ് വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയുമായാണ് വിദേശകാര്യ വക്താവ് ഗോപാൽ ബാഗ് ലെ രംഗത്തെത്തിയത്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള പ്രശ്നം പരിഹരിക്കാൻ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും പാകിസ്ഥാൻ കേന്ദ്രീകൃതമായിനടക്കുന്ന ഭീകരവാദവും അക്രമവും അവസാനിച്ചാൽ ഉഭയകക്ഷി ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഗോപാൽ ബാഗ് ലെ പറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീക്ഷണി ഉയർത്തുന്ന ഒരേയൊരുകാര്യം ഭീകരവാദമാണ്.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരവാദത്തെ തുടച്ച് നീക്കാൻ അന്താരാഷ്ട്ര സമൂഹവും സംഘടനകളും നടത്തുന്ന ശ്രമത്തെ ബാഗ് ലെ സ്വാഗതം ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടില്ലെന്ന അമേരിക്കയുടെ മുൻനിലപാടിൽ നിന്നുള്ള മാറ്റമായിരുന്നു നിക്കി ഹെലയുടെ പ്രസ്താവന. ഇതിനെതിരേയുള്ള ശക്തമായ മറുപടിയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്.