കേരളാ സര്‍വകലാശാല യുവജനോത്സവത്തിനിടെ ഡിവൈഎഫ്ഐ നേതാവും യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായ എ.എ.റഹീമും എസ്എഫ്ഐ പ്രവര്‍ത്തകരും ചേർന്ന് ക്രൂര പീഡനത്തിന് വിധേയയാക്കിയ കേരളാ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സര്‍വ്വീസസ് ഡയറക്ടര്‍ ടി.വിജയലക്ഷമിയുമായി ജനം ടിവി തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ എസ്.ശ്രീകാന്ത് നടത്തിയ അഭിമുഖം.
ചോദ്യം : എന്ത് കാരണത്താലാണ് താങ്കള്‍ക്ക് നേരെ ഇത്തരമൊരു അതിക്രമത്തിന് എസ്എഫ്ഐ പ്രവര്‍ത്തകരും എ.എ.റഹീമും തയ്യാറായത്?
ഉത്തരം : മാര്‍ച്ച് 30നാണ് സംഭവം. ഞാന്‍ യുവജനോത്സവത്തിന്റെ ബില്ല് മാറുന്നതുമായി ബന്ധപ്പെട്ട ജോലിത്തിരക്കുകള്‍ക്ക് ശേഷം പ്രോ വൈസ് ചാന്‍സലറുടെ റൂമിലിരിക്കുമ്പോഴാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അവിടേക്ക് കടന്നു വന്നത്. കലോത്സവവുമായി ബന്ധപ്പെട്ട ചില ബില്ലുകള്‍ ഉടന്‍ ഒപ്പിടണമെന്നതായിരുന്നു അവരുടെ ആവശ്യം. പക്ഷേ അത് അനധികൃമായിരുന്നതിനാല് ഞാന്‍ ചെയ്തിരുന്നില്ല.
ചോദ്യം : റൂമിലെത്തി സമാധാനപരമായി ആവശ്യമുന്നയിക്കുക മാത്രമായിരുന്നോ അവര്‍ ചെയ്തത് ?
ഉത്തരം : അല്ല മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് അവര്‍ കടന്ന് വന്നത് തന്നെ. എസ്എഫ്ഐയിലെ കണ്ടാലറിയാവുന്നവരുള്‍പ്പെടെ 200 ലേറെപ്പേരുണ്ടായിരുന്നു അവരുടെ കൂട്ടത്തില്‍. പ്രോ വിസിയുടെ മുറിയില്‍ ഒരു കസേരയില്‍ എന്നെ ഒന്നനങ്ങാനാകാന് പോലും സാധിക്കാത്ത വിധം ഇരുത്തി. പെണ്‍കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു.
ചോദ്യം : സാധാരണ ഗതിയിലുള്ള ഉപരോധം മാത്രമാണോ അപ്പോള്‍ നടന്നത് ?
ഉത്തരം : അല്ല. ചുറ്റും നിന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ മൂന്നര മണിക്കൂര്‍ അനങ്ങാന്‍ പോലും അനുവദിച്ചില്ല. എന്റെ മുടിയിഴകള്‍ ഓരോന്നായി പിന്നില്‍ നിന്നും പിടിച്ചു വലിച്ചു പൊട്ടിച്ചുകൊണ്ടേയിരുന്നു. ഓന്നോര്ത്ത് നോക്കൂ, ആ സാഹചര്യത്തില്‍ കൂടിയായതിനാല്‍ എന്ത് വേദനയുണ്ടാക്കും അതെന്ന്. ചിലര്‍ പേനകൊണ്ട് മുതുകില്‍ കുത്തുകയും വരയ്ക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ഇരുന്ന ഇരുപ്പില്‍ തകര്‍ന്ന് പോയി ഞാന്‍.
ചോദ്യം : വിദ്യാര്‍ത്ഥികള്‍ മാത്രമാണോ ഉപദ്രവിച്ചത് ?
ഉത്തരം : അല്ല. സിന്‍ഡിക്കേറ്റംഗം എ.എ.റഹീം കേട്ടാലറയ്ക്കുന്ന അസഭ്യമാണ് വിളിച്ചത്. മര്യാദയ്ക്ക് ബില്ല് ഒപ്പിടാന്‍ എന്നോട് പറഞ്ഞു. ജോലി തെറിപ്പിക്കുമെന്നും, പുറത്തിറങ്ങിയാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. നിങ്ങളൊന്നോര്‍ത്ത് നോക്കൂ. അദ്ദേഹം എത്ര വലിയ സ്ഥാനത്താണ് ഇരിക്കുന്നത്. അങ്ങനെയുള്ളൊരാളില് നിന്നാണ് ഇത്തരമൊരു പ്രവൃത്തി ഉണ്ടായത്.
ചോദ്യം : സംഭവം നടക്കുമ്പോള്‍ ആരും സംരക്ഷിക്കാനെത്തിയില്ലേ ?
ഉത്തരം : വന്നു, സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തി. പക്ഷേ അവരെ വിരട്ടിയോടിച്ചു. മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും, പോലീസുമെല്ലാം വന്നു. പക്ഷേ വിസിയും ഞാനും തമ്മില്‍ അനാശാസ്യം നടന്നെന്ന് അവിടെ മുഴുവന്‍ വിളിച്ചു പറഞ്ഞു. മിണ്ടാന്‍ പോലും എന്നെ അനുവദിച്ചില്ല. ആ സാഹചര്യം ഓര്‍ക്കാനേ വയ്യ ഇപ്പോള്‍.
ചോദ്യം : അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലേ?
ഉത്തരം : എന്നെ വെള്ളം കുടിക്കാന്‍ പോലും അനുവദിച്ചില്ല. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും വിട്ടില്ല. ചെവിയിലേക്ക് വായ ചേര്‍ത്ത് പിടിച്ച് ഉച്ചത്തില്‍ ഉച്ചത്തില്‍ ഓരോരുത്തരായി മാറി മാറി തെറി വിളിച്ചു കൊണ്ടേയിരുന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ പോലും സാധിച്ചില്ല. ഇന്നും ഞാന്‍ ആ ഷോക്കില്‍ നിന്നും പുറത്ത് വന്നിട്ടില്ല. റഹീം വിസിയെയും പ്രോ വിസിയെയും എന്നെയും വീടിന് വെളിയിലിറങ്ങാന്‍ പോലും വിടില്ലെന്ന് പോലീസുകാരുടെ മുന്നില്‍ വച്ചാണ് പറയുന്നത്.
ചോദ്യം : സഹപ്രവര്‍ത്തകരുടെ പ്രതികരണം എന്തായിരുന്നു?
ഉത്തരം : എസ്എഫ്ഐയല്ലേ ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതിയെന്ന പരിഹാസവുമായി ചിലര്‍. തങ്ങളുടെ അനുഭവം പങ്ക് വച്ച് മറ്റ് ചിലര്‍. എല്ലാവര്ക്കും ഇതേ ആളുകളില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഭയം മൂലം നിശബ്ദത പാലിക്കുകയാണ്.
ചോദ്യം : ഇത്ര വലിയ സംഭവമുണ്ടായിട്ടും പരാതിപ്പെട്ടില്ലേ?
ഉത്തരം : ഡിജിപ്പിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി. പക്ഷേ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
ചോദ്യം : ഇനി എന്ത് ചെയ്യാനാണ് തീരുമാനം?
ഉത്തരം: സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് എന്നെ അപമാനിച്ചത്. സ്ത്രീ ശാക്തീകരണത്തെപ്പറ്റി ക്ലാസ്സെടുക്കുന്ന ആളാണ് ഞാന്‍. മനുഷ്യജീവിയായി പോലും അവര്‍ എന്നെ കണ്ടില്ല. എനിക്ക് ഈ ഗതിയാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്താകും. ഉറപ്പായും പോലീസ് നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായ മറ്റ് വഴികള്‍ തേടും. എനിക്ക് സഹിക്കാവുന്നതിനപ്പുറമാണ് അനുഭവിക്കേണ്ടി വന്നത്.