തിരുവനന്തപുരം: സർക്കാർ ഭൂമി സ്വകാര്യ സ്കൂളിന് നൽകാൻ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം. മുട്ടത്തറ വില്ലേജിൽ ഏഴരക്കോടി രൂപയോളം ന്യായവിലയുളള 3 ഏക്കർ 94 സെന്റ് തിരിച്ചു പിടിച്ച പാട്ടഭൂമിയാണ് വലിയതുറ സെന്റ് ആന്റണീസ് സ്കൂളിന് തിരികെ നൽകാൻ റവന്യൂ വകുപ്പിലെ ഉന്നതർ സമ്മർദ്ദം ചെലുത്തുന്നത്. സ്ഥലം തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ ഫെബ്രുവരി 15 ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തും അട്ടിമറിക്കപ്പെടുന്നു.
1957ലാണ് വലിയതുറ സെന്റ് ആന്റണീസ് സ്കൂളിന് 3 ഏക്കർ 94 സെൻറ് ഭൂമി സർക്കാർ പാട്ടത്തിന് നൽകിയത്. 95ലെ നിയമ പ്രകാരം പാട്ടം പുതുക്കുന്നതിന് നിയമപരമായ അപേക്ഷ നിശ്ചിത കാലാവധിക്കുളളിൽ നൽകിയിരുന്നില്ല. ഒരു കോടി 33 ലക്ഷം രൂപ പാട്ടക്കുടിശ്ശിക നൽകാനുമുണ്ട്. ഇതേ തുടർന്ന് 2014 ഡിസംബർ 9 ന് സർക്കാർ ഭൂമി ഏറ്റെടുത്തു.
ഈ ഭൂമി പാട്ടഭൂമി തിരിച്ച് നൽകാനാണ് ഉദ്ദ്യോഗസ്ഥരുടെ മേൽ ഉന്നതർ ഇപ്പോൾ സമ്മർദ്ദം ചെലുത്തുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 20ന് ഡെപ്യൂട്ടി കളക്ടർ നേരിട്ട് സ്ഥലം സന്ദർശിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ റവന്യൂ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടും അട്ടിമറിക്കപ്പെടുകയാണ്.
പാട്ടക്കുടിശ്ശിക വരുത്തിയതോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നടപടി ഊർജ്ജിതമാക്കുകയും ഇതിനായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുൾപ്പെടെ നാല് പേരടങ്ങുന്ന കമ്മറ്റി ഫെബ്രുവരി 18ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് നിലനിൽക്കേയാണ് പാട്ടക്കുടിശ്ശിക അടയ്ക്കാത്തതു കൊണ്ടും പുതുക്കാത്തതുകൊണ്ടും സർക്കാർ തിരിച്ചുപിടിച്ച ഭൂമി തിരികെ നൽകാനുളള നീക്കവും സജീവമായിരിക്കുന്നത്.